ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആക്രമണം കടുപ്പിച്ച് ആം ആദ്മി പാര്‍ട്ടി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഗംഭീര്‍ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചത്. എഎപിയുടെ സ്ഥാനാര്‍ത്ഥി അതീഷിക്കെതിരെ ഗംഭീര്‍ അശ്ലീല ലഘുലേഖ വിതരണം ചെയ്തെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ ആരോപണം. ഗംഭീര്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് പ്രചരണം നടത്തിയെന്ന ആരോപണം ഉന്നയിച്ച ട്വീറ്റില്‍ സിസോദിയ ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
‘സിനിമയില്‍ സംഘട്ടനത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ റണ്ണറെ ഉപയോഗിക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ പ്രചരണത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കാണുന്നത് ഇത് ആദ്യമാണ്,’ സിസോദിയ ട്വീറ്റ് ചെയ്തു.
‘ഗംഭീര്‍ ശീതീകരിച്ച കാറില്‍ ഇരിക്കുമ്പോള്‍ തൊപ്പി ധരിച്ച ഡ്യൂപ് ആണ് പ്രചരണം നടത്തുന്നത്. അദ്ദേഹത്തിന് ചൂട് തട്ടാന്‍ കഴിയില്ല. ഗംഭീറിന്റെ ഡ്യൂപിനെ ആണ് പ്രവര്‍ത്തകര്‍ മാല അണിയിക്കുന്നത്. ആ ഡ്യൂപ് ഒരു കോണ്‍ഗ്രസ് നേതാവ് കൂടിയാണ്,’ സിസോദിയ ട്വീറ്റ് ചെയ്തു.
ഗംഭീര്‍ അശ്ലീല പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തതായി ആരോപിച്ചതിന് പിന്നാലെയാണ് ആം ആദ്മിയുടെ പുതിയ ആരോപണം.. ആം ആദ്മി പാര്‍ട്ടിയും അതീഷിയും ഗൗതം ഗംഭീറിനെതിരെ രംഗത്തുവന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ലഘുലേഖ മാധ്യമപ്രവര്‍ത്തകര്‍ക്ക് അതീഷി തന്നെ നല്‍കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ അതീഷി പൊട്ടിക്കരഞ്ഞു.
Read More: ഗംഭീർ വ്യക്തിത്വം ഇല്ലാത്തയാൾ; ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കൊപ്പമാണ് അതീഷി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ താന്‍ സ്വാഗതം ചെയ്തതാണെന്നും എന്നാല്‍, ബിജെപി അതിദാരുണമായി തരംതാഴ്ന്നു എന്നും അതീഷി പറഞ്ഞു. എതിരാളികള്‍ക്കെതിരെ ഫോറുകളും സിക്സറുകളും നേടുമ്പോള്‍ ഗംഭീറിനായി കയ്യടിച്ചിട്ടുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇത്ര തരംതാഴ്ന്ന കാര്യം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്ന് സിസോദിയ പറഞ്ഞു.
എന്നാല്‍, ആരോപണങ്ങളെ തള്ളി ഗൗതം ഗംഭീര്‍ രംഗത്തെത്തി. ലഘുലേഖ വിതരണം ചെയ്തത് തന്റെ അറിവോടെയാണെന്ന് തെളിയിച്ചാല്‍ പരസ്യമായി തൂങ്ങി മരിക്കുമെന്നും സ്ഥാനാര്‍ഥിത്വം തന്നെ പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. താനാണ് ഇതിന് പിന്നിലെന്ന് തെളിയിക്കാന്‍ സാധിക്കാതിരുന്നാല്‍ അതീഷി രാഷ്ട്രീയം അവസാനിപ്പിക്കുമോ എന്ന് ഗൗതം ഗംഭീര്‍ ചോദിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് ഗൗതം ഗംഭീര്‍ ആരോപണങ്ങളോട് പ്രതികരിച്ചത്. ആം ആദ്മി ഉയര്‍ത്തിയ ആരോപണങ്ങളെ ബിജെപിയും നിഷേധിക്കുകയായിരുന്നു.
My Challenge no.2 @ArvindKejriwal @AtishiAAP
I declare that if its proven that I did it, I will withdraw my candidature right now. If not, will u quit politics?— Chowkidar Gautam Gambhir (@GautamGambhir) May 9, 2019
ഗൗതം ഗംഭീറിനെതിരെ വിമര്‍ശനവുമായി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ഗംഭീര്‍ ഇത്ര തരംതാഴുമെന്ന് വിചാരിച്ചില്ല എന്ന് കെജ്രിവാള് പറഞ്ഞു. “അതീഷി കരുത്തുള്ളവളായിരിക്കുക. ഇത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് എനിക്കറിയാം. ഇത്തരം ശക്തികളോടൊക്കെയാണ് നമ്മള് പോരാടേണ്ടത്.”- കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
Never imagined Gautam Gambhir to stoop so low. How can women expect safety if people wid such mentality are voted in?
Atishi, stay strong. I can imagine how difficult it must be for u. It is precisely this kind of forces we have to fight against. https://t.co/vcYObWNK6y
— Arvind Kejriwal (@ArvindKejriwal) May 9, 2019
ഗംഭീറിനെ പോലുള്ളവരെ വോട്ട് ചെയ്ത് തിരഞ്ഞെടുത്താല്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.