/indian-express-malayalam/media/media_files/uploads/2020/11/EVM.jpg)
പാട്‌ന: വോട്ടിങ് യന്ത്രങ്ങൾ കരുത്തുറ്റതും തകരാറില്ലാത്തതുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാർ വോട്ടേണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പറഞ്ഞത്. ഇവിഎമ്മുകളുടെ സമഗ്രതയെ കുറിച്ച് യാതൊരു സംശയവുമില്ലെന്നും കൂടുതൽ വ്യക്തത നൽകേണ്ടതില്ലെന്നും ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ചന്ദ്രഭൂഷൺ കുമാർ പറഞ്ഞു. അതേസമയം, വോട്ടിങ് മെഷീനുകൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇവിഎമ്മുകളിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ഉപഗ്രഹങ്ങള്‍ നിയന്ത്രിക്കാമെങ്കില്‍ വോട്ടിങ് മെഷിനെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.
അതേസമയം, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയാകാൻ രാത്രി ഏറെ വെെകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്. ഇതുവരെ 31 ശതമാനം വോട്ടുകൾ മാത്രമാണ് എണ്ണിയിരിക്കുന്നത്. നാല് കോടി വോട്ടുകളിൽ ഒരു കോടി വോട്ടുകൾ മാത്രമാണ് ഇപ്പോൾ എണ്ണിത്തീർന്നിരിക്കുന്നത്.
Read Also: നേട്ടം കൊയ്യാതെ കൈ; മഹാസഖ്യത്തിലും കോൺഗ്രസിന് അടിതെറ്റുന്നു
രാവിലെ ആരംഭിച്ച വോട്ടെണ്ണലിൽ ഇതുവരെ എണ്ണിക്കഴിഞ്ഞത് 31 ശതമാനം വോട്ടുകൾ മാത്രം. 69 ശതമാനം വോട്ടുകൾ എണ്ണാനുള്ളതിനാല്‍ രാത്രി വൈകിമാത്രമേ ഫലം പുറത്തുവരൂ. ഇതുവരെ എണ്ണിയ വോട്ടുകളെ അടിസ്ഥാനപ്പെടുത്തിയുള്ള വോട്ട് വിഹിതത്തില്‍ ആര്‍ജെഡിയാണ് മുന്നില്‍. ആർജെഡി 23 ശതമാനം വോട്ടുകള്‍ നേടി. ബിജെപി 19.7 ശതമാനവും ജെഡിയു 15.51 ശതമാനവും കോൺഗ്രസ് 9.28 ശതമാനവും എൽജെപി 5.82 ശതമാനവും വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, സീറ്റുകളുടെ ലീഡ് നിലയില്‍ ബിജെപിയാണ് ഏറ്റവും മുന്നില്‍. ബിജെപി 76 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ എൻഡിഎയിലെ സഖ്യകക്ഷിയായ ജെഡിയു 52 സീറ്റിൽ ലീഡ് ചെയ്യുന്നു. ആര്‍ജെഡി 62 സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡുള്ളത്. ഇടത് പാർട്ടികൾ 19 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
എൻഡിഎ സഖ്യത്തിന് 134 സീറ്റുകളിൽ ലീഡുണ്ട്. മഹാസഖ്യം 98 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തും. നിതീഷ് കുമാർ തന്നെയായിരിക്കും മുഖ്യമന്ത്രി. അതേസമയം, 74 മണ്ഡലങ്ങളിൽ 1,000 വോട്ടുകൾക്ക് താഴെയാണ് ഒന്നാമത് നിൽക്കുന്ന സ്ഥാനാർഥിക്കുള്ള ലീഡ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.