ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് പൂര്‍ത്തിയായതെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിലപാട് മാറ്റി. വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും അതിനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ടെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചുള്ള പ്രണബിന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് പുതിയ പ്രസ്താവന.
ലോക്സഭാ തിരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് കമീഷൻ സംഘടിപ്പിച്ചതെന്നാണ് പ്രണബ് മുഖർജി നേരത്തെ അഭിപ്രായപ്പെട്ടത്. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് സംഘാടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
Read More: തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി
‘ഈ സ്ഥാപനങ്ങള്‍ വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പല വര്‍ഷങ്ങളായി നിര്‍മ്മിച്ചവയാണ് ഇവ. ഒരു മോശം തൊഴിലാളി മാത്രമാണ് തന്റെ ഉപകരണത്തെ കുറ്റം പറയുക. നല്ല തൊഴിലാളിക്ക് ഈ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാം,’ പ്രണബ് മുഖര്‍ജി പറഞ്ഞു.
‘ആദ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സുകുമാർ സെൻ മുതൽ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർമാർ മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരേയും നിയമിച്ചത് എക്സിക്യൂട്ടീവ് ആണ്. അവർ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. മികച്ച രീതിയിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചതെന്നും അവരെ വിമർശിക്കാനാവില്ലെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു.
‘രാജ്യത്തിന്റെ മൂന്നിൽ രണ്ട് ജനങ്ങളും പങ്കെടുത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. വളരെ കാലത്തിന് ശേഷം സാധാരണക്കാരനായി താൻ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ, സ്ഥാപനങ്ങൾ മികച്ച രീതിയിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായെന്നും കൂട്ടിച്ചേർത്തു.
മോദിക്കും അമിത് ഷാക്കും തുടർച്ചായി ക്ലീൻ ചിറ്റ് നൽകിയതും, തിരഞ്ഞെടുപ്പ് ഷെഡ്യൂൾ മാറ്റം വരുത്തിയതും നമോ ടിവി വിഷയത്തിലുമുൾപ്പടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി അടങ്ങുന്ന പ്രതിപക്ഷം രംഗത്ത് വന്നതിനിടെയാണ് കമ്മീഷനെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൂടിയായ പ്രണബ് മുഖര്‍ജിയുടെ വാക്കുകള്‍.