ലാല്‍ഗഡ്: ഝാർഗ്രാം ജില്ലയിലെ ലാൽഗഡിലെ തന്റെ രണ്ട് നിലകളുള്ള മൺവീടിനു പുറകിൽ കട്ടിലിൽ ഇരിക്കുന്ന ഛത്രധർ മഹാതോ, ഒപ്പം ബൂത്ത് തലത്തിലുള്ള തൃണമൂൽ പ്രവര്‍ത്തകര്‍. രണ്ട് കാവൽക്കാർ മാത്രമുള്ള ഈ അൻപതിയേഴുകാരൻ ഒരു സാധാരണ പാർട്ടിക്കാരനാണ് എന്ന് കരുതിയെങ്കില്‍ അല്ല. യുഎപിഎ ചുമത്തി 2009ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പൊലീസ് അതിക്രമങ്ങൾക്കെതിരായ, മാവോയിസ്റ്റ് പിന്തുണയുള്ള ജനകീയ കമ്മിറ്റി(സിഎപിഎ)യുടെ മുൻ കൺവീനറാണ്.
11 വർഷത്തിന് ശേഷം 2020 ഫെബ്രുവരിയിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയതുമുതൽ, ജംഗൽമഹാലിലെ മുൻ മാവോയിസ്റ്റ് ബെൽറ്റിൽ തൃണമൂലിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് മഹാതോ. പശ്ചിമ മിഡ്നാപൂർ, പുരുലിയ, ബങ്കുര, ഝാർഗ്രാം ജില്ലകൾ ഉൾപ്പെടുന്ന ജംഗല്‍മഹലില്‍ വസിക്കുന്നവരില്‍ കൂടുതലും ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ്. 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു ഇവരുടെ പിന്തുണ.
“വിജയത്തിനുശേഷം ബിജെപി ഗോത്ര സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി അവർ കുർമി വിഭാഗത്തെ(ഒബിസി) സന്താൾ ആദിവാസികൾ(എസ്ടി)ക്ക് എതിരെ തിരിച്ചു. എന്നാൽ ജംഗൽമഹലിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. തങ്ങളുടെ അവകാശങ്ങൾക്കായി ബിജെപി പ്രവർത്തിക്കുന്നുണ്ടെന്ന് അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്,” മഹാതോ പറയുന്നു.
തന്റെ പരിശ്രമം കാരണം ധാരാളം ആളുകൾ തൃണമൂലിലേക്ക് തിരിച്ചെത്തിയതായി മഹാതോ അവകാശപ്പെടുന്നു. “ഝാർഗ്രാം പ്രദേശത്തെ നിരവധി പഞ്ചായത്തുകൾ ബിജെപിയിൽനിന്ന് തൃണമൂലിലേക്ക് മടങ്ങിയെത്തി. ഞാൻ പിസിഎപിഎ കൺവീനറായിരുന്നപ്പോൾ ഈ പഞ്ചായത്തുകളിലെ ജനങ്ങള്‍ എന്നെ പിന്തുണച്ചിരുന്നു. ആളുകൾക്ക് ഇപ്പോഴും എന്നിൽ വിശ്വാസമുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ”
2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജംഗൽമഹൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ തൃണമൂൽ ശക്തമായ തന്ത്രങ്ങൾ പ്രയോഗിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് നിർത്തിവച്ചിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രദേശത്തെ ആറ് സീറ്റുകളിൽ അഞ്ചെണ്ണവും ബിജെപിയാണ് നേടിയത്.
അതിക്രമങ്ങളുണ്ടായിട്ടുണ്ട്, പക്ഷേ അതൊക്കെ ഭൂതകാലത്തായിരുന്നുവെന്ന് മഹാതോ അവകാശപ്പെടുന്നു. “ഞാൻ പുരുലിയ, ബൻകുര, പശ്ചിമ മിഡ്നാപൂർ ജില്ലകളിലേക്ക് യാത്ര ചെയ്യുകയും 2019 ൽ ബിജെപി ജയിച്ച നിയമസഭാ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ജനങ്ങളോട് മാന്യമായി പെരുമാറാത്തതിൽ തൃണമൂലിനോട് ജനങ്ങൾക്കു ദേഷ്യമായിരുന്നു. മമത ബാനര്‍ജിയോട് അല്ല ആ ദേഷ്യം മറിച്ച് പ്രാദേശിക നേതാക്കളോടാണ്. 2016 വരെ തൃണമൂൽ നേതാക്കള്‍ ജനങ്ങളെ കാണാന്‍ എത്തിയിരുന്നു, എന്നാല്‍ പിന്നീട് അത് ഇല്ലാതെയായി,” അദ്ദേഹം പറഞ്ഞു.
മമത സര്‍ക്കാരിന്റെ പ്രവർത്തനങ്ങളിൽ വോട്ടർമാർക്ക് മതിപ്പുണ്ടെന്നാണ് മഹാതോയുടെ കണക്കുകൂട്ടല്‍. “ആദിവാസി വിഭാഗത്തിന്റെ സാമൂഹിക ആവശ്യങ്ങൾ അംഗീകരിക്കുകയും പരിഹാരം കണ്ടെത്താനുമായി ആദിവാസി നേതാവ് ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രഘുനാഥ് മുർമു കോളേജ് സ്ഥാപിക്കുകയും രഘുനാഥ് മഹാതോ പാലം പണിയുകയും ചെയ്തു. പ്രാദേശിക കലാകാരന്മാർക്ക് സ്റ്റൈപ്പന്റുകൾ നൽകി,” മഹാതോ ഓരോന്നായി എടുത്തു പറഞ്ഞു. 2019 ൽ ബിജെപി ജയം കൊയ്ത നിയമസഭാ സീറ്റുകളിൽ തൃണമൂൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മഹാതോ അവകാശപ്പെടുന്നു. ഈ മണ്ഡലങ്ങളിലെല്ലാം മാര്‍ച്ച് 27നാണ് വോട്ടെടുപ്പ്.
Read More: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമെന്ന് സിപിഎം
തൃണമൂലിനായി ഇടതുപക്ഷത്തിന്റെ ചുവപ്പ് വിടുന്നതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മഹാതോയുടെ മറുപടിയിതായിരുന്നു. “2008-09 ൽ ഞാൻ പിസിഎപിഎക്ക് നേതൃത്വം നൽകിയപ്പോൾ ഞാൻ എല്ലാവർക്കുമായാണ് പോരാടിയത്. ആളുകളെ വ്യത്യസ്തമായി കാണുന്നില്ല. തൃണമൂലുമായി പ്രശ്നത്തിലായിരുന്ന പ്രാദേശിക ഇടതുപക്ഷ നേതാക്കൾ ബിജെപിയുമായി കൈകോർത്തു. എന്നാൽ, ഈ ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വന്ന് പണം വിതരണം ചെയ്യുവരാണെന്ന് ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. അഞ്ച് വർഷവും അവർക്കൊപ്പം നിൽക്കുന്ന ഒരു സര്‍ക്കാര്‍ അവർക്ക് ആവശ്യമാണ്, ” മഹാതോ പറയുന്നു.
എന്തുകൊണ്ടാണ് തൃണമൂൽ സർക്കാർ ആദിവാസികൾക്ക് ഏറ്റവും അനുയോജ്യം എന്നതിലും മഹാതോയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. “മമതാ ബാനർജി വെള്ളം, കാട്, ഭൂമിയ അവകാശങ്ങൾ എന്നിവയിലൊക്കെ വിശ്വസിക്കുന്നു. ഭൂമികയ്യേറ്റ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പിൻബലത്തിലാണ് തൃണമൂൽ അധികാരത്തിൽ വന്നത്. ആദിവാസി ഭൂമി നിർബന്ധിതമായി ഏറ്റെടുക്കുന്നതിൽ അവർ വിശ്വസിക്കുന്നില്ല,” മഹാതോ കൂട്ടിച്ചേര്‍ത്തു.