/indian-express-malayalam/media/media_files/uploads/2019/04/anupama-cats-horz-001.jpg)
തൃശൂര്‍: സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശൂര്‍ ജില്ല കലക്ടര്‍ ടി.വി.അനുപമയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി. കലക്ടറുടെ നടപടി വിവരക്കേടാണെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ടി.വി.അനുപമയുടെ നടപടി സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും അദ്ദേഹം ആരോപിച്ചു.
അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശൂര്‍ കലക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിനെതിരെയാണ് കലക്ടര്‍ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്. 48 മണിക്കൂറിനകം ഈ വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ കലക്ടര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: സെല്‍ഫിയെടുക്കാനെത്തിയ വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി; ക്ഷുഭിതനായി സുരേഷ് ഗോപി, വീഡിയോ
ഏപ്രില്‍ അഞ്ചിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടത്തിയ പ്രസംഗമാണ് നോട്ടീസിന് കാരണം. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വച്ചായിരുന്നു വിവാദ പ്രസംഗം. 'ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാന്‍ ഈ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്' എന്ന് സുരേഷ് ഗോപിയുടെ പ്രസംഗത്തില്‍ പറയുന്നു. ഈ പ്രസംഗ ഭാഗമാണ് നോട്ടീസിന് ആധാരം. സുരേഷ് ഗോപിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ജില്ലാ കലക്ടറുടെ നോട്ടീസില്‍ വ്യക്തമാക്കുന്നു. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം ഈ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും സുരേഷ് ഗോപിക്ക് നിര്‍ദേശമുണ്ട്.
സുരേഷ് ഗോപിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം ഇങ്ങനെ: "ഞാന്‍ തൃശിവപേരൂര്‍ക്കാരുടെ മുന്നിലേയ്ക്ക് വരുമ്പോള്‍, ഞാന്‍ തൃശിവപേരൂര്‍കാരുടെ, കേരളത്തിന്റെ ഒരു പരിഛേദനത്തിനോടാണ്, ശബരിമലയുടെ പശ്ചാത്തലത്തില്‍ ഞാന്‍ ഈ വോട്ടിനു വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യന്‍, എന്റെ അയ്യന്‍, നമ്മുടെ അയ്യന്‍, ആ അയ്യന്‍, (പശ്ചാത്തലത്തില്‍ ശരണം വിളി മുഴുങ്ങുന്നു) എന്റെ വികാരമാണെങ്കില്‍, ഈ കിരാത സര്‍ക്കാരിനുള്ള മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിലല്ല; ഭാരതത്തില്‍ മുഴുവന്‍, അയ്യന്റെ ഭക്തര്‍ മുഴുവന്‍, അത് അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടുപിടിക്കേണ്ട. ഒരു യന്ത്രങ്ങളേയും കൂട്ടുപിടിക്കേണ്ട. നിങ്ങള്‍ക്ക് ഒന്നു മുട്ടുമടങ്ങി വീഴാന്‍, നിങ്ങളുടെ മുട്ടു കാലുണ്ടാകില്ല. അത്തരത്തില്‍ ചര്‍ച്ചയാകും. അതുകൊണ്ട് തന്നെ, എന്റെ പ്രചാരണ വേളകളില്‍ ശബരിമല എന്നു പറയുന്നത് ഞാന്‍ ചര്‍ച്ചയാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യുകയാണിവിടെ" - ഇത്രയും ഭാഗമാണ് പെരുമാറ്റ ചട്ട ലംഘനമായി ജില്ലാ കലക്ടറുടെ നോട്ടീസിൽ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.