/indian-express-malayalam/media/media_files/uploads/2020/12/K-Surendran-BJP.jpg)
പത്തനംതിട്ട: ബിജെപിയുടെ പരിപ്പ് ഇവിടെ ചെലവാകില്ലെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് എന്ത് യോഗ്യതയാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബംഗാളിലും തൃപുരയിലും ചെലവായിട്ടുണ്ടെന്നും സിപിഎം ഭരിച്ചയിടങ്ങളിലെല്ലാം ബിജെപി വരികയാണെന്നും സുരേന്ദ്രൻ പറഞ്ഞു. അതുപോലെ കേരളവും ബിജെപിക്ക് ബാലികേറാമലയല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പദപ്രയോഗങ്ങൾ അദ്ദേഹത്തിന്‍റെ പദവിക്ക് ചേർന്നതല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത് കേരളമാണ്, ഞങ്ങൾ നേരിടും, ആ പരിപ്പ് ഇവിടെ വേവില്ല തുടങ്ങിയ പദപ്രയോഗങ്ങൾ പദവിക്ക് ചേർന്നതല്ല. ബിജെപി കേരളത്തില്‍ വളരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തിയതാണ്. അതുകൊണ്ട് ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാർട്ടി ഓഫീസിൽ സംസാരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. എല്ലാവരും പാർട്ടിക്കാരല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇ.ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.
"അഴിമതിരഹിത പ്രതിച്ഛായയുള്ള നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. അത് അതിന്റെ സമയത്ത് പ്രഖ്യാപിക്കു"വെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More: കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസ് എടുക്കും
കിഫ്ബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പാര്‍ട്ടിക്കാരല്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥയെ ചോദ്യം ചെയ്തിട്ട് മാസങ്ങളായി. ഭീഷണിപ്പെടുത്തിയെന്ന് അന്ന് പറഞ്ഞില്ല. തെറ്റ് ചെയ്തെന്ന മനഃസാക്ഷിക്കുത്താണ് ബഹളം വയ്ക്കാന്‍ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കിഫ്ബിയിലെ വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടു മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റം നടത്തിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ മേലാളന്മാർക്കും ഇഷ്ടമുള്ള മൊഴി നൽകിയില്ലെങ്കിൽ അപമര്യാദയായി അഭിസംബോധന ചെയ്യുകയും ഭീഷണിപ്പെടുത്തി വഴിക്കു കൊണ്ടുവരാൻ ശ്രമിക്കുകയുമാണ്. വേണ്ടിവന്നാൽ ശാരീരികമായി ഉപദ്രവിക്കുമെന്നാണു ഭാവമെന്നും പിണറായി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.