പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച പുറത്തിറക്കി. ‘സങ്കൽപ് പത്ര’ എന്നറിയപ്പെടുന്ന പ്രകടന പത്രികയിൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാമെന്ന് ബിജെപി പറയുന്നു. 2019 ഡിസംബറിലാണ് സിഎഎ മോദി സർക്കാർ പാസാക്കിയെങ്കിലും നിയമങ്ങൾ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ ഇത് ഇപ്പോഴും പ്രാബല്യത്തിൽ വന്നിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന അസമിൽ സിഎഎയ്ക്കെതിരെ എതിർപ്പാണുയരുന്നതെങ്കിൽ പശ്ചിമ ബംഗാളിലെ വലിയൊരു വിഭാഗം നിയമത്തെ പിന്തുണയ്ക്കുന്നുണ്ട്.
70 വർഷമായി ബംഗാളിൽ താമസിക്കുന്ന അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ഓരോ അഭയാർത്ഥി കുടുംബത്തിനും 5 വർഷത്തേക്ക് പ്രതിവർഷം 10,000 രൂപ ലഭിക്കുമെന്ന് പത്രിക പ്രകാശനം ചെയ്യവെ അമിത് ഷാ പറഞ്ഞു. അനധികൃത നുഴഞ്ഞുകയറ്റത്തിനെതിരെ ബിജെപി കർശന നടപടികൾ കൈക്കൊള്ളുമെന്നും അമിത് ഷാ പറഞ്ഞു.
Read More: സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരിയും ബിജെപിയില്‍
കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെ സ്ത്രീകൾക്ക് സൗജന്യ വിദ്യാഭ്യാസവും സംസ്ഥാന സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണവും നൽകുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നു. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും പത്രിക വാഗ്ദാനെ ചെയ്യുന്നു.
ആയുഷ്മാൻ ഭാരത് ഹെൽത്ത് കെയർ, പി എം-കിസാൻ പദ്ധതി എന്നിവ ബിജെപി നടപ്പാക്കുമെന്നും നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
11,000 കോടി രൂപയുടെ സോനാർ ബംഗ്ലാ ഫണ്ട് കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുമെന്നും നൊബേൽ പുരസ്കാരത്തിന് സമാനമായ ടാഗോർ പുരസ്കാരം ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഐഐടികൾക്കും ഐഐഎമ്മുകൾക്കും സമാനമായി സ്കൂളുകളുടെയും അഞ്ച് സർവകലാശാലകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 20,000 കോടി രൂപ ഈശ്വർ ചന്ദ്ര വിദ്യാസാഗർ ഫണ്ട് അനുവദിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
Read More: അസമിൽ നിർണായകമായി ചെറു പാർട്ടികൾ; തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം നേടും
അതേസമയം മേയ് രണ്ടിന് സംസ്ഥാനത്തെ തൃണമൂൽ ഭരണം അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൻകുര ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. “ദീദി മെയ് 2 ന് പോകും. ബംഗാളിൽ വികസനമുണ്ടാവാനായി അവരെ തുടരാൻ അനുവദിക്കരുത്. കേന്ദ്ര പദ്ധതികളുടെ പ്രയോജനങ്ങൾ ദരിദ്രരിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ‘യഥാർത്ഥ പരിവർത്തനം’ വരും. കൊള്ള, സിൻഡിക്കേറ്റ് രാജ്, അഴിമതി എന്നിവ അവസാനിക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കും,” മോദി പറഞ്ഞു.