/indian-express-malayalam/media/media_files/uploads/2020/11/Lalu-Prasad.jpg)
പാട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുകയാണ് കോൺഗ്രസ്. മഹാസഖ്യത്തിലെ നിർണായക പാർട്ടിയായി മത്സരിച്ച കോൺഗ്രസിന് പലയിടത്തും അടിതെറ്റി. മഹാസഖ്യത്തിൽ മത്സരിച്ച 70 സീറ്റുകളിൽ 20 ഇടത്ത് മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. മത്സരിച്ചതിൽ പകുതി സീറ്റിൽ പോലും ലീഡ് നേടാൻ സാധിക്കാത്ത അവസ്ഥ. പല സീറ്റുകളിലും ബിജെപിയേക്കാൾ ബഹുദൂരം പിന്നിലാണ് കോൺഗ്രസ് സ്ഥാനാർഥി.
കോൺഗ്രസിന് 70 സീറ്റുകൾ നൽകിയതിനെതിരെ മഹാസഖ്യത്തിലെ മുഖ്യ കക്ഷിയായ ആർജെഡിയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ജയിലിൽ കഴിയുന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് 60 സീറ്റിൽ കൂടുതൽ കോൺഗ്രസിന് നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ്വസി യാദവ് കോൺഗ്രസിന് 70 സീറ്റ് നൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
Read Also: മാഞ്ചി ചുവപ്പണിഞ്ഞു; സത്യേന്ദ്ര യാദവിന് മികച്ച ഭൂരിപക്ഷം
'പരമാവധി സീറ്റുകളിൽ ആർജെഡി തന്നെ മത്സരിക്കുക. ശേഷിക്കുന്ന സീറ്റുകൾ മറ്റ് പാർട്ടികൾക്ക് നൽകുക. കോൺഗ്രസിന് 60 ൽ കൂടുതൽ സീറ്റുകൾ നൽകരുത്' തുടങ്ങിയ നിർദേശങ്ങളാണ് ലാലു പ്രസാദ് യാദവ് ജയിലിൽ നിന്ന് നൽകിയത്. എന്നാൽ, തേജസ്വി യാദവ് കോൺഗ്രസിനെ കൂടുതൽ വിശ്വാസത്തിലെടുക്കുകയായിരുന്നു. കൂടുതൽ സീറ്റുകൾ കോൺഗ്രസിന് അനുവദിക്കുന്നതിനെതിരെ ആർജെഡിയിലെ മറ്റ് നേതാക്കളും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ജെഡിയുവുമായി നീക്കുപോക്കുണ്ടാക്കിയേക്കുമെന്ന് പോലും ആർജെഡിയിലെ ഒരു വിഭാഗം നേതാക്കൾ വിശ്വസിച്ചിരുന്നു.
അതേസമയം, ബിഹാർ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. ജെഡിയു-ബിജെപി എൻഡിഎ മുന്നണി 123 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആർജെഡി-കോൺഗ്രസ്-ഇടത് പാർട്ടികളുടെ മഹാസഖ്യം 113 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഏഴ് സീറ്റുകളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്. 144 സീറ്റുകളിൽ മത്സരിച്ച ആർജെഡി 74 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us