/indian-express-malayalam/media/media_files/uploads/2019/03/amit-shah-gorakhpur.jpg)
തൃശൂര്‍: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അമിത് ഷാ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുക.
വിമാനത്താവളത്തില്‍ നിന്നും അമിത് ഷാ നേരെ തൃശൂരേയ്ക്കാകും പോകുക. വൈകുന്നേരം 4.30ന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് റാലി ബിജെപി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 6.30ന് ആലുവയിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത ശേഷം ദില്ലിയിലേക്കു മടങ്ങും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്നും നാളെയും കേരളത്തിലെ കോൺഗ്രസിന്റെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും. ഇന്ന് രാവിലെ 10 മുതലാണ് രാഹുലിന്റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. കൊല്ലം ജില്ലയിലെ പത്തനാപുരം സെന്റ്.സ്റ്റീഫന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിലാണ് രാഹുല്‍ ആദ്യമെത്തുക. പതിനൊന്ന് മണിക്ക് പത്തനംതിട്ടയിലെ കെ.കെ.നായര്‍ മുന്‍സിപാലിറ്റി സ്റ്റേഡിയത്തില്‍ പൊതുയോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
Read More: രാഹുൽ ഗാന്ധി ഇന്നും നാളെയും കേരളത്തിൽ; രണ്ടുനാൾ മാരത്തൻ പ്രചരണത്തിന് കോൺഗ്രസ്
അതിനു ശേഷം കോട്ടയത്തേക്ക് പോകുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായ കെ.എം.മാണിയുടെ പാലായിലുള്ള കരിങ്ങോഴക്കല്‍ തറവാട് വീട് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.15 ഓടെയാണ് രാഹുല്‍ കെ.എം.മാണിയുടെ വസതിയിലെത്തുക.
മൂന്ന് മണിക്ക് ആലപ്പുഴ ജില്ലയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ പൊതുയോഗം. അഞ്ച് മണിക്കാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതുയോഗം നടക്കുക. തിരുവനന്തപുരത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ചൊവ്വാഴ്ച രാത്രി രാഹുല്‍ ഗാന്ധി കണ്ണൂരിലേക്ക് പോകും. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി പയ്യാമ്പലത്തെ ഗസ്റ്റ് ഹൗസിലാണ് ചൊവ്വാഴ്ച രാത്രി തങ്ങുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.