/indian-express-malayalam/media/media_files/uploads/2019/04/amit-shah.jpg)
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന് സൂചന. മോദി പ്രധാനമന്ത്രിയാകുമ്പോള്‍ രണ്ടാമനായി കേന്ദ്രമന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടാകാനാണ് സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. മന്ത്രിസഭയിലെ ഏറ്റവും ഉന്നത പദവിയിലേക്ക് അമിത് ഷായെ എത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നതായാണ് സൂചന. അങ്ങനെ അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുകയാണെങ്കില്‍ ബിജെപി അധ്യക്ഷ പദവി രാജിവയ്‌ക്കേണ്ടി വരും.
Read More: ചരിത്രം കുറിച്ച് നരേന്ദ്രമോദി; വോട്ട് 17 കോടിയിൽ നിന്നും 22 കോടിയായി ഉയർന്നു
കഴിഞ്ഞ തവണ രാജ്യസഭയില്‍ അംഗമായിരുന്ന അമിത് ഷാ ഇത്തവണ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. നേരത്തെ എല്‍.കെ.അദ്വാനി മത്സരിച്ചു പോന്നിരുന്ന സീറ്റായിരുന്നു ഗാന്ധിനഗര്‍. വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിജയിച്ചത്. മണ്ഡലത്തിലെ 70 ശതമാനത്തോളം വോട്ടുകളും അമിത് ഷായ്ക്ക് ലഭിച്ചു. 8,94,624 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥിയായ അമിത് ഷാ നേടിയത്. ഗാന്ധിനഗറില്‍ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയേക്കാള്‍ 5,57,014 വോട്ടുകളുടെ ഭൂരിപക്ഷമാണ് അമിത് ഷായ്ക്ക് ഉള്ളത്.
/indian-express-malayalam/media/media_files/uploads/2019/04/modi-amit-shah.jpg)
Read More: എല്‍.കെ അദ്വാനിക്ക് സീറ്റില്ല, സീറ്റ് അമിത് ഷായ്ക്ക്; മോദിക്ക് ബഹുമാനമില്ലെന്ന് കോണ്‍ഗ്രസ്
രാജ്യത്തുടനീളം ബിജെപിക്ക് വീണ്ടും സ്വീകാര്യത ലഭിച്ചതില്‍ അമിത് ഷായുടെ ചാണക്യ തന്ത്രങ്ങള്‍ വിജയിച്ചു എന്ന് വേണം തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്ന് മനസിലാക്കാന്‍. ബംഗാളിലടക്കം നേരിട്ടെത്തി പ്രചാരണം നടത്തിയ അമിത് ഷാ രാജ്യത്തുടനീളം ബിജെപിയുടെ സ്വരമായിരുന്നു. മോദിയുടെ വിശ്വസ്തനായ അമിത് ഷാ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുകയാണെങ്കില്‍ മോദി - ഷാ സഖ്യത്തിന്റെ അപ്രമാദിത്തം വര്‍ധിക്കും.
പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തനായാണ് നരേന്ദ്ര മോദിയും എന്‍ഡിഎയും വീണ്ടും അധികാരത്തിലെത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മോദി തരംഗം അലയടിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 343 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. ബിജെപിക്ക് മാത്രം 300 സീറ്റാണ് നേടാന്‍ സാധിച്ചത്.
Read More: ‘അത്ര മധുരിതമല്ല’; പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍
ഇതോടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കി. 1984ല്‍ കേവല ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുള്ള ആദ്യ ഒറ്റക്കക്ഷിയും ബിജെപി തന്നെ. ഉത്തര്‍പ്രദേശിലേയും ബംഗാളിലേയും പ്രതിപക്ഷ പാര്‍ട്ടികളുടെ സംഖ്യത്തേയും മറികടന്നാണ് ബിജെപി അധികാരത്തിലെത്തുന്നത്.
രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്. 17 കോടിയിൽ നിന്നും 22 കോടിയായാണ് ബിജെപിയുടെ വോട്ട് വർധിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.