/indian-express-malayalam/media/media_files/uploads/2023/07/Students.jpg)
(എക്സ്പ്രസ് ഫൊട്ടോ: അരുൾ ഹൊറൈസൺ/പ്രതീകാത്മക ചിത്രം)
പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും അവർ തീവ്രമായ മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഉറപ്പാക്കാൻ അമ്മമാരും മുത്തശ്ശിമാരും വരെ തങ്ങളുടെ കുട്ടികളുമായി കോച്ചിംഗ് ഹബ് കോട്ടയിലേക്ക് മാറാൻ തിരഞ്ഞെടുക്കുന്നു.
ബീഹാറിലെ സീതാമർഹിയിൽ നിന്നുള്ള നീരു ദേവി 80-ാം വയസ്സിൽ രാജ്യത്തെ കോച്ചിംഗ് ഹബ്ബായ കോട്ടയിലേക്ക് മാറി. ഐഐടി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കൊച്ചുമകനൊപ്പം നിൽക്കാനാണിത്. “ഞങ്ങൾക്ക് വീട്ടിൽ സമാധാനമായി ഇരിക്കാൻ കഴിയില്ല,”ഇവിടെ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെക്കുറിച്ച് സൂചിപ്പിച്ച് അവർ പറഞ്ഞു.
2023-ലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥി ആത്മഹത്യകൾ ഉണ്ടായത് - ഇതുവരെ 22 പേർ. ഏതാനും മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് പേർ ജീവിതം അവസാനിപ്പിച്ചത് ഓഗസ്റ്റ് 27-ന്. കഴിഞ്ഞ വർഷം ഇത് 15 ആയിരുന്നു.
പാക്ക്ഡ് ഷെഡ്യൂൾ, കട്ട്-ത്രോട്ട് മത്സരം, മികച്ചത് ചെയ്യാനുള്ള നിരന്തരമായ സമ്മർദ്ദം, മാതാപിതാക്കളുടെ പ്രതീക്ഷകളുടെ ഭാരവും ഗൃഹാതുരത്വവും ഇവിടെയുള്ള വിദ്യാർത്ഥികളുടെ പൊതുവായ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നു.
പല രക്ഷിതാക്കളും ഇപ്പോൾ കുട്ടികളെ ഹോസ്റ്റലിൽ ചേർക്കുന്നതിൽ വിമുഖരാണ്. പകരം, കോട്ടയിൽ വാടകയ്ക്ക് താമസിക്കുകയാണ് പലരും ചെയ്യുന്നത്. മധ്യപ്രദേശിലെ സത്‌നയിൽ നിന്നുള്ള സന്ധ്യ ദ്വിവേദി മകനോടൊപ്പം ഇവിടെ താമസിക്കുന്നു. ഭർത്താവ് വീട്ടിൽ മറ്റ് ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നു.
“ഇപ്പോൾ എനിക്ക് ആശങ്ക കുറവാണ്. എന്റെ മകൻ രാത്രി പഠിക്കുന്നു… ഞാൻ അവന് ആ സമയം ചായയോ കാപ്പിയോ കൊടുക്കും. അവനോട് സംസാരിക്കാനും ആശ്വസിപ്പിക്കാനുമാണ് ഞാൻ ഇവിടെ വന്നിരിക്കുന്നതെന്ന് അവനറിയാം. ഈ മാസം രണ്ടു പ്രാവശ്യം അവന് അസുഖമുണ്ടായി. അവനെ പരിചരിക്കാൻ ഞാൻ ഇവിടെ എത്തിയിരുന്നു. അവൻ ജെഇഇ വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഈ പ്രക്രിയയിൽ അവനെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ച് കേൾക്കുന്നു, ഞങ്ങൾക്ക് ആ റിസ്ക് എടുക്കാൻ കഴിയില്ല, ”അവർ പറഞ്ഞു.
എഞ്ചിനീയറിംഗിനുള്ള ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ), മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പ്രതിവർഷം രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോട്ടയിലേക്ക് പോകുന്നു.
“ഞങ്ങൾ ഇത്തരം പല വാർത്തകളും കേൾക്കുന്നു. അതിനാൽ ഞങ്ങൾ അവനെ ഹോസ്റ്റലിൽ നിർത്താതെ അവന്റെ കൂടെ താമസിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ഞാൻ അവന്റെ കൂടെയാണ് താമസിക്കുന്നത്. പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അവന്റെ അമ്മ ഇങ്ങോട്ട് വരും, " നീരു ദേവി പറഞ്ഞു.
ചണ്ഡീഗഡിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശിവാനി ജെയിൻ നീറ്റിന് തയ്യാറെടുക്കുന്ന മകളോടൊപ്പം നിൽക്കാൻ തീരുമാനിച്ചു. “അവൾ ഇപ്പോൾ 11-ാം ക്ലാസിലാണ്. അവളുടെ 12-ാം ക്ലാസ് പൂർത്തിയാക്കി ഒടുവിൽ പരീക്ഷയിൽ വിജയിക്കുന്നത് വരെ, ഞാൻ അവളുടെ കൂടെ കോട്ടയിൽ ഉണ്ടാകും. അവളെ ഹോസ്റ്റലിൽ വിട്ടാൽ എനിക്ക് സമാധാനം ഉണ്ടാവില്ല.
“എല്ലാ മാതാപിതാക്കളും ഇവിടെ ഉണ്ടായിരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ അവർ തങ്ങളുടെ കുട്ടികളെ കോട്ടയിലേക്ക് വിടാൻ വരുമ്പോൾ, ഒരു മാസമെങ്കിലും അവരോടൊപ്പം താമസിക്കണം. കോട്ട അഡീഷണൽ സൂപ്രണ്ട് ചന്ദ്രശീൽ താക്കൂർ പറഞ്ഞു.
ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് മാസത്തേക്ക് നീറ്റിനും മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പതിവ് പരീക്ഷകൾ നടത്തുന്നത് നിർത്താൻ ജില്ലാ ഭരണകൂടം കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോട് ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.