ന്യൂഡൽഹി: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (TET) യോഗ്യതാ സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് അറിയിച്ചു. 2011 മുതൽ മുൻകാലപ്രാബല്യത്തോടെയാവും തീരുമാനം നടപ്പാക്കുക. നേരത്തെ ഈ സർട്ടിഫിക്കറ്റിന്റെ സാധുത 7 വർഷമായിരുന്നു.
നിലവിൽ 7 വർഷ കാലാവധി പൂർത്തിയായവർക്ക് പുതിയ TET സർട്ടിഫിക്കറ്റുകൾ നൽകാനോ / പുതുക്കി നൽകാനോ ആവശ്യമായ നടപടികൾ അതാത് സംസ്ഥാന- കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അധ്യാപന മേഖലയിൽ തൊഴില്‍ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഗുണപരമായ ഒരു മാറ്റത്തിന് ഈ നടപടി വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു
രാജ്യത്തെ വിദ്യാലയങ്ങളിൽ അധ്യാപകരായി ജോലി ചെയ്യാൻ വേണ്ട അവശ്യം യോഗ്യതകളിൽ ഒന്നാണ് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്. ടെറ്റ് സംസ്ഥാന സർക്കാരുകൾ സംഘടിപ്പിക്കുമെന്നും, ടെറ്റ് സർട്ടിഫിക്കറ്റുകളുടെ സാധുത കാലയളവ് പരീക്ഷ പാസായ തീയതി മുതൽ 7 വർഷത്തേക്ക് ആയിരിക്കുമെന്നും 2011 ഫെബ്രുവരി 11ന് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (NCTE) പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.