SSLC Exam Result 2022: തിരുവനന്തപുരം: ഈ വർഷത്തെ പത്താംക്ലാസിലെ പൊതുപരീക്ഷയുടെ മൂല്യനിർണയം ഇന്ന് തുടങ്ങി. മേയ് 27 വരെയാണ് മൂല്യനിർണയം. രണ്ടു സെഷനുകളിലായി ആറ് മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിർണയം.
കേന്ദ്രീകൃത മൂല്യനിർണയ ക്യാംപിൽ ഒരാൾ ഒരു ദിവസം 80 മാർക്ക് പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാർക്ക് പരീക്ഷയുടെ 36 ഉത്തരക്കടലാസുകളും നോക്കണമെന്നാണ് സർക്കുലറിലെ നിർദേശം. പെൻസിൽ മാത്രമാണ് മൂല്യനിർണയത്തിന് ഉപയോഗിക്കേണ്ടത്.
മേയ് ഏഴിന് ആരംഭിച്ച ഉത്തര സൂചിക പരിശോധിച്ച് അന്തിമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് മൂല്യനിർണയത്തിലേക്ക് കടക്കുന്നത്. ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.
ഈ വർഷത്തെ എസ്എസ്എൽസിയിൽ റഗുലർ വിഭാഗത്തിൽ നിന്നും 4,26,999 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി കെ എം എം എച്ച് എസാണ് ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സ്കൂൾ. 2014 വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പത്താംക്ലാസ് പരീക്ഷ എഴുതാൻ ഉണ്ടായിരുന്നത്.
മലയാളം മീഡിയത്തിൽ 1,91, 787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയിത്തിൽ 2,31,604 വിദ്യാർത്ഥികലും തമിഴ് മീഡിയത്തിൽ 2151 വിദ്യാർത്ഥികലും കന്ന മീഡിയത്തിൽ 1,457 വിദ്യാർത്ഥികളും ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. ഇതിൽ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് ഉള്ളതെന്ന് വിദ്യാഭ്യാസ വകുപ്പിലെ കണക്കുകൾ പറയുന്നു.