തിരുവനന്തപുരം: മധ്യവേനലവധിയ്ക്ക് ശേഷം സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും. ജൂൺ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തി.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്തുന്നതിനായി കണ്ടിജൻസി അസിസ്റ്റൻസ് ഫോർ സസ്റ്റനൻസ് ഓഫ് സ്കൂൾ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതി മുഖേന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്കൂളുകളിൽ പിടിഎയുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികൾ മേയ് 30ന് മുൻപ് പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കും.
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ ക്യാമ്പസ് – ക്ലീൻ ക്യാമ്പസ് പദ്ധതി നടപ്പാക്കും. വരുന്ന അധ്യയന വർഷം വിതരണം നടത്തേണ്ട ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ എണ്ണം 2,82,47,520 ആണ്. ഇതിൽ 1,74,60,775 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കി വിതരണം തുടങ്ങിയിട്ടുണ്ട്. കൈത്തറി യൂണിഫോം വിതരണവും നടക്കുന്നുണ്ട്. കുട്ടികൾക്ക് നൽകുന്ന അഞ്ചു കിലോഗ്രാം അരിയുടെ വിതരണം പൂർത്തിയായി.
സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കും. എസ്എസ്എൽസി യുടെയും സിബിഎസ്ഇ പത്താം ക്ലാസിന്റെയും റിസൾട്ട് വരുന്നതിനനുസരിച്ച് പ്ലസ് വൺ അഡ്മിഷൻ നടപടികൾ ആരംഭിക്കും.