തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇത് തുടർപഠനത്തെ ബാധിക്കില്ലെന്നും യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് അവസരം ഉണ്ടാകുമെന്നും വ്യക്തമാക്കി. എത്രയും വേഗം അഡ്മിഷൻ നടപടികൾ പൂർത്തിയാക്കാനുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് കൈകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കണ്ടറിയിൽ നിലവിൽ 3,61,000 സീറ്റുകളുണ്ട്. വൊക്കേഷണൽ ഹയർ സെക്കണ്ടറി (33,000), ഐടിഐ (64,000), പോളിടെക്നിക് (9,000). എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്. കഴിഞ്ഞ തവണ പത്ത് ശതമാനം സീറ്റുകൾ വർധിപ്പിച്ചിരുന്നു. അത് തുടരും. കൂടുതൽ സീറ്റുകൾ ആവശ്യമായി വന്നാൽ പ്രവേശനഘട്ടത്തിൽ അത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയിൽ ഈ വർഷം 99.26 ശതമാനമാണ് വിജയം. 44,363 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത് (3208). കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യൂ ജില്ല വയനാടാണ്- 98.07%. ആകെ 4,23,303 കുട്ടികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്.
Also Read: Kerala SSLC 2022: പത്താംക്ലാസ് കഴിഞ്ഞു; ഇനിയെന്ത്?