ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ 2020 ൽ ഒഡീഷയുടെ ഷോയേബ് അഫ്താബ് ആണ് ഒന്നാമതെത്തിയത്. ഈ വർഷം പരീക്ഷയില്‍ പങ്കെടുത്ത ഏകദേശം 15 ലക്ഷം വിദ്യാർത്ഥികളെ മറികടന്നാണ് വിജയം. മാത്രമല്ല, മെഡിക്കൽ പ്രവേശന പരീക്ഷ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്കോറർ കൂടിയാണ് ഷോയേബ്. 720 ൽ 720 മാർക്ക് നേടി – എൻടിഎ നീറ്റ് ഫലത്തിൽ 2020 ൽ നൂറുമേനി വിജയം കൈവരിച്ച ഈ ചെറുപ്പക്കാരന്റെ അച്ഛൻ ഒരു ബിസിനസുകാരനാണ്, അമ്മ വീട്ടമ്മയും.
നീറ്റിലെ വിജയം ഷോയേബ് അഫ്താബിന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളുടെ തുടക്കം മാത്രമാണ്. എംബിബിഎസ് പഠിക്കാനും കാർഡിയോളജിയിൽ വൈദഗ്ദ്ധ്യം നേടാനും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സ കണ്ടെത്താനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഗവേഷണത്തിൽ തനിക്ക് അതിയായ താത്പര്യമുണ്ടെന്നും ഷോയേബ് പറഞ്ഞു.
പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പിനായി ഷോയേബ് ജന്മനാടായ ഒഡിസയില്‍ നിന്നും രാജസ്ഥാനിലെ കോട്ടയിലേക്ക് മാറി. അമ്മയും അനുജത്തിയും ചേരുന്ന കുടുംബം താമസിച്ചത് ഒരു വാടക വീട്ടില്‍. പതിനെട്ട് വയസ്സുകാരന്‍ മകന്റെ ഡോക്ടറാകുക എന്ന സ്വപ്നത്തിനു കുടുംബം പങ്കു ചേർന്നു.
അക്കാദമിക്സില്‍ സമർത്ഥനായിരുന്ന ഷോയേബ് പന്ത്രണ്ടാം ക്ലാസില്‍ 95.8 ശതമാനം മാര്‍ക്ക് നേടിയിരുന്നു, പത്താം ക്ലാസിൽ 96.8 ശതമാനവും. കെ വി പി വൈ (KVPY) പരീക്ഷയിൽ ഈ ഒഡീഷക്കാരന് 37-ാം റാങ്കും ലഭിച്ചിരുന്നു.
ലോക്ക്ഡൌണ്‍ കാലം പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമായി കരുതി തയ്യാറെടുപ്പുകള്‍ തുടര്‍ന്നിരുന്നു എന്നും തന്റെ പോരായ്മകള്‍ക്ക് ഊന്നല്‍ നല്‍കി ദുർബലനായിരുന്ന വിഷയങ്ങൾ വീണ്ടും വീണ്ടും റിവൈസ് ചെയ്തിരുന്നതായും ഷോയേബ് പറഞ്ഞു.
മുടക്കമില്ലാതെ എന്നും പഠനം തുടര്‍ന്ന് പോകാനുള്ള മനസാന്നിധ്യമാണ് നീറ്റ് വിജയം നേടാന്‍ തന്നെ സഹായിച്ചതെന്ന് താന്‍ വിശ്വസിക്കുന്നതായും ഷോയേബ് കൂട്ടിച്ചേര്‍ത്തു. “ക്ലാസ്സിൽ പൂര്‍ണ്ണമായി ശ്രദ്ധ ചെലുത്തുന്നതും എന്നും ഗൃഹപാഠം ചെയ്യുന്നതും ഏറെ സഹായകരമായി. എനിക്ക് പ്രാവീണ്യമുള്ള മൂന്ന് വിഷയങ്ങൾക്കും ഞാൻ തുല്യ സമയം നൽകിയിരുന്നു,” അലൻ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായിരുന്ന ഷോയേബ് അഫ്താബ് പറഞ്ഞു.
സ്കൂളും കോച്ചിംഗും കൂടാതെ നാല് മണിക്കൂർ സ്വയം പഠനം ഉൾപ്പെടെ ഒരു ദിവസം 15 മണിക്കൂർ പഠനത്തിനായി ചെലവഴിച്ചതായി ഷോയേബ് പറഞ്ഞു. “ഞാൻ YouTube- ൽ വീഡിയോകൾ കാണാനും ഗെയിമുകൾ കളിക്കാനും കുറച്ച് സമയം ചെലവഴിച്ചിരുന്നു. ഒരു ബാലൻസ് നിലനിർത്താൻ അതെന്നെ സഹായിച്ചു. പഠന സമയത്ത്, എന്റെ ഏകാഗ്രത പഠനത്തിലല്ലാതെ മറ്റൊന്നുമല്ലെന്നും ഞാൻ ഉറപ്പുവരുത്തി,” അദ്ദേഹം പറഞ്ഞു.
എയിംസ് ദില്ലിയിൽ നിന്ന് എംബിബിഎസ് ബിരുദം നേടാനാണ് ഷോയേബ് ആഗ്രഹിക്കുന്നത്. ഈ വര്‍ഷം നീറ്റ് പരീക്ഷയെഴുതിയ 13.66 ലക്ഷത്തിലധികം പേർരില്‍ 7,71,500 പേരാണ് ക്വാലിഫൈ ചെയ്യപ്പെട്ടത്.
ഉത്തർപ്രദേശിൽ നിന്നുള്ള രണ്ടാം റാങ്ക് ജേതാവായ ആകാംശ സിങ്ങിനും മുഴുവൻ മാർക്കും ലഭിച്ചു. സ്ത്രീകളിൽ ടോപ്പർ കൂടിയായ അവർ ഷോയേബ്നേക്കാൾ പ്രായം കുറവായതിനാലാണ് രണ്ടാം സ്ഥാനത്തേക്ക് ആയത്. പതിനേഴു വയസാണ് ആകാംശയ്ക്ക്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് കർശനമായ മുൻകരുതലുകൾ എടുത്താണ് സെപ്റ്റംബർ 13 ന് നീറ്റ് പരീക്ഷ നടത്തിയത്.
Read in IE: Meet Odisha’s Soyeb Aftab who got full marks in NEET 2020