ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാന-കേന്ദ്ര തല എൻട്രൻസ് പരീക്ഷകളും ബോർഡ് പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. അതേസമയം, മേയ് 3 ന് നടക്കേണ്ട നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റിനു (നീറ്റ് 2020) വേണ്ടി തയാറെടുക്കുന്ന വിദ്യാർഥികൾ ആശങ്കയിലാണ്. നീറ്റ് പരീക്ഷ മാറ്റുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു.
”നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും നീറ്റ് പരീക്ഷ മാറ്റുന്നതിൽ തീരുമാനമെടുക്കുക. ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് നേരത്തെ പ്രഖ്യാപിച്ച തീയതിയിൽ തന്നെ പരീക്ഷ നടക്കും” എച്ച്ആർഡി സെക്രട്ടറി പറഞ്ഞു.
നീറ്റ് പരീക്ഷയ്ക്കായി 15.93 ലക്ഷം (15,93,452) പേരാണ് അപേക്ഷിച്ചിട്ടുളളത്. ഇതിൽ 33,357 വിദ്യാർഥികൾ ജമ്മു കശ്മീരിൽനിന്നുളളവരാണ്. അതേസമയം, നീറ്റ്, ജെഇഇ മെയിൻ പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികൾ കൂടുതൽ ആശങ്കയിലാണ്.
Read Also: പബ്ജിയും നെറ്റ്ഫ്‌ളിക്‌സും പരീക്ഷാപ്പേടിയും, കൊറോണക്കാലത്തെ വിദ്യാര്‍ത്ഥികളുടെ ജീവിതം
”ഇത്തരം പരീക്ഷകൾ മാറ്റിവയ്ക്കുന്നത് പരിശീലനത്തെ ബാധിക്കും. ഒരൊറ്റ മാർക്ക് മതിയാകും ഒരു വിദ്യാർഥിയുടെ വിധി മാറ്റി മറിക്കാൻ. ജെഇഇ മെയിൻ മാറ്റിവച്ചിട്ടുണ്ട്, പക്ഷേ നീറ്റ് പരീക്ഷയോ?” ജെഇഇ, മെയിൻ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥി ദിപ്‌തജിത് സിൻഹ ചോദിച്ചു. ”നീറ്റ് മേയ് 3 നാണ് നടത്താൻ നിശ്ചയിച്ചിട്ടുളളത്. എന്നാൽ മാറ്റിവച്ച ജെഇഇ മെയിൻ പരീക്ഷയും അതേ ആഴ്ചയിൽ നടത്താൻ തീരുമാനിച്ചാലോ. അത് എന്നെപ്പോലുളള വിദ്യാർഥികളെ സമ്മർദത്തിലാക്കും” ദിപ്‌തജിത് പറഞ്ഞു.
ന്യൂഡൽഹിയിലെ എയിംസ്, ജെഐപിഎംഇആർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്), എയിംസ് പോലുളള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം എംബിബിഎസ് കോഴ്സിലേക്ക് പ്രവേശനം ലഭിക്കുക നീറ്റ് അടിസ്ഥാനത്തിലായിരിക്കും.
Read in English: Coronavirus: No decision to postpone NEET 2020, says MHRD