പൂവിന് പകരം ഒരു പൂക്കാലം
‘എന്നിട്ട്… വേഗം പറ… മറുപടി വന്നോ…’
മറുപടി വരുമോ എന്നു ഉറപ്പില്ലാതെയാണ് ഞാനും അതെഴുതിയത്. കാരണം പത്തൊന്‍പതു കൊല്ലം മുമ്പത്തെ അഡ്രസ്സല്ലേ. മാറാന്‍ സാധ്യതയുണ്ട്. പിന്നെ തിരക്കിനിടയില്‍ ഞങ്ങളെയൊക്കെ ഓര്‍മയുണ്ടാവുമോ എന്നും അറിയില്ലല്ലോ.
പക്ഷേ വല്ലാതെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെട്ടെന്നു തന്നെ
ഉയേബ സാന്‍ മറുപടി എഴുതി. ചെറിയ കത്താണ്. ഇംഗ്ലീഷും അതിനു താഴെ ജപ്പാനീസും എഴുതിയിട്ടുണ്ട്.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം
ഇന്തോയിലെ ആ നല്ല ദിവസങ്ങള്‍ ഓര്ത്തിരിക്കുന്നുവെന്നാണ് ഉയേബ സാന്‍ എഴുതിയത്… കൂട്ടത്തില്‍ നീ വളര്‍ന്ന് ഒരു സുന്ദരിപെണ്ണായിക്കാണും അല്ലേ എന്നൊരു കുസൃതിച്ചോദ്യവും.
മിസോയ് സാന്റെ അഡ്രസ് ഉണ്ടായിരുന്നു അതില്‍. ഞാന്‍, അതിലേക്ക് ഒരു കത്തും കൂടി അയച്ചു.
ഒരു ഞായറാഴ്ച വൈകുന്നേരം മുറ്റത്തു നില്ക്കുമ്പോള്, ചിരിക്കുന്ന മുഖവുമായി ഒരാളുണ്ട്, എന്റെ പേരും ചോദിച്ച് വീട്ടിലേക്കു വരുന്നു.
‘ഈ കത്ത് കുട്ടി എഴുതിയതല്ലേ…’
ഞാന്‍ മിസോയ്ക്കയച്ച കത്താണ് അയാളുടെ കയ്യില്‍. എനിക്കൊന്നും മനസ്സിലായില്ല.
അയാള്‍ എല്ലാം പറഞ്ഞു തന്നു.
രഘുനാഥന് എന്നാണ് അയാളുടെ പേര്. മിസോയ് സാന്റെ കൂടെ ജപ്പാനിലായിരുന്നു. ഈയടുത്ത ദിവസം അവിടെപ്പോയപ്പോള്‍ മിസോയ് സാന്‍ ഭാഷയറിയാതെ ഈ കത്ത് വായിക്കാന്‍ വിഷമിക്കുകയായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ അയച്ചതാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.
Read More: മിസോയ് സാൻ: നോവലിന്റെ മറ്റു ഭാഗങ്ങൾ വായിക്കാം
രഘുവേട്ടനാണത്രേ ആ കത്ത് മിസോയ് സാന്‍ വായിച്ചു കൊടുത്തത്. മറുപടി എഴുതുന്നതിനു പകരം എല്ലാവരെയും നേരില്‍ കണ്ടുവരാന്‍ വേണ്ടി പറഞ്ഞയച്ചതാണ്.
കത്തുവായിച്ച് മിസോയ് സാന്‍ ഒരുപാട് സന്തോഷമായിട്ടുണ്ടെന്നു പറഞ്ഞു. മാത്രമല്ല ആ വരുന്ന ഒക്ടോബര്‍ മാസത്തില്‍ നമ്മളെക്കാണാനായി ഇന്ത്യയിലേക്കു വരുന്നുമുണ്ട്.
സത്യം പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാനായില്ല. സന്തോഷം കൊണ്ട് ഞാന്‍ ആകാശത്തോളമെത്തി.
തുടരും...
- H&C ബുക്സ് പ്രസിദ്ധീകരിക്കുന്ന ഷീബ ഇകെയുടെ ‘മിസോയ് സാന്‍’ എന്ന കുട്ടികളുടെ നോവലില്‍ നിന്ന്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook