/indian-express-malayalam/media/media_files/uploads/2020/07/sundaram-veettile-1-priya-as-fi.jpg)
ഡാനി എന്ന ഡെന്നീസ്
അടച്ചിട്ട വീട് എന്നായിരുന്നു ആ വീടിനെ എല്ലാവരും എപ്പോഴും പറഞ്ഞിരുന്നത്.
കാരണമുണ്ട്, മാസത്തിലൊരിക്കല്‍ തൂത്തു തുടക്കാനായി രണ്ട് ആളുകള്‍ വരുമ്പോളല്ലാതെ ആ വീട്, ആരും തുറക്കാറേ ഉണ്ടായിരുന്നില്ല.
പണ്ടു പണ്ട്, ആ വീടിനെ, അടച്ചിട്ട വീട് എന്നായിരുന്നില്ല ആളുകളെല്ലാം വിളിച്ചിരുന്നത്.
ആ വീടിനന്നൊരു സുന്ദരമായ പേരുണ്ടായിരുന്നു. എന്തായിരുന്നു ആ പേര്? സുന്ദരം എന്നുതന്നെ, അല്ലാതെന്ത്!
'സുന്ദരത്തിലേക്കു പോണു, സുന്ദരത്തില്‍ ചെല്ലാന്‍ പറഞ്ഞു അവിടുത്തെ സാറ്, ഇന്ന് സുന്ദരത്തിലാ തെങ്ങുകയറ്റം, സുന്ദരത്തിലെ മോന്‍ കുട്ടിക്ക് ഞങ്ങള് ഓലകൊണ്ട് വേലി കെട്ടണതു നോക്കി നില്‍ക്കാന്‍ വലിയ ഇഷ്ടാ' എന്നൊക്കെ പറയുമായിരുന്നു അന്ന് ആ നാട്ടിലെ ആളുകള്‍.
എന്നിട്ടിപ്പോഴെന്തുണ്ടായി എന്നല്ലേ?
അവിടുത്തെ മോന്‍കുട്ടി വളര്‍ന്ന് വലുതായി ദൂരെ നാട്ടില്‍ ജോലിക്കുപോയി. അപ്പോഴേക്ക് ആ മോന്‍കുട്ടിയുടെ അച്ഛനുമമ്മയും മാത്രമായി ആ വീട്ടിലെന്ന് പ്രത്യേകം പറയേണ്ടല്ലോ!
'ഞാന്‍ താമസിക്കുന്ന, മഞ്ഞുവീഴലും ഇലപൊഴിയും കാലവുമൊക്കെയുള്ള ആ നാടും കൂടി ഒന്നു കാണണ്ടേ നിങ്ങള്‍ക്ക്...' എന്നെപ്പോഴും ചോദിക്കുമായിരുന്നു അവന്‍.
എന്നാപ്പിന്നെ ഒന്നു പോയി കണ്ട് കുറച്ചുനാളവിടെ നിന്ന് ആ സ്ഥലമൊക്കെ കണ്ടുവരാം എന്ന് വിചാരിച്ചു അച്ഛനുമമ്മയും. പിന്നെയോ, സുന്ദരം വീട് പൂട്ടി ഇട്ടിട്ട്, താന്‍ താമസിക്കുന്ന നാട്ടിലേക്കു അവരെ, ആ മോന്‍കുട്ടി അവനൊപ്പം കൊണ്ടു പോയി.
അങ്ങോട്ടു പോയി കഴിഞ്ഞിട്ടും ആദ്യമൊക്കെ അവര്‍ ഇടക്കിടെ സുന്ദരം വീട്ടില്‍ വന്നു പോവുമായിരുന്നു. വന്നു കഴിഞ്ഞാല്‍ ഒന്നുരണ്ടു മാസമൊക്കെ അവരവിടെ താമസിക്കും, എന്നിട്ടേ തിരിച്ചു പോകു.
പിന്നെപ്പിന്നെയാണല്ലോ നാടൊട്ടുക്ക് പ്രളയം വന്നത്! ആ പ്രളയം, സുന്ദരം വീടിന്റെ മുറ്റം വരെ വെള്ളം കൊണ്ടെത്തിച്ചു!
Read More: സുന്ദരം വീട്ടിലേക്ക് സ്വാഗതം
കുറച്ചപ്പുറമുള്ള ശങ്കരമംഗലം വീട്ടില്‍ ഒരു കാലത്ത് താമസിച്ചിരുന്ന തകഴിയപ്പൂപ്പന്‍, 'വെള്ളപ്പൊക്കത്തില്‍' എന്ന കഥയെഴുതിയത് പണ്ടു പണ്ടിതുപോലുണ്ടായ ഒരു വെള്ളപ്പൊക്കക്കാലത്താണ് എന്ന് അന്ന് നാട്ടുകാരൊക്കെ തമ്മില്‍ത്തമ്മില്‍ പറഞ്ഞു.
പ്രളയകാലത്ത് ഒരു വീട്ടിലൊറ്റപ്പെട്ടുപോയ ഒരു പട്ടിയുടെ, വല്ലാതെ സങ്കടം വരുന്ന ഒരു കഥയായിരുന്നു 'വെള്ളപ്പൊക്കത്തില്‍' എന്നവര്‍ക്കൊക്കെ ഓര്‍മ്മയുണ്ടായിരുന്നു.
'എവിടെ നോക്കിയാലും നിറയെ നിറയെ തോടും കായലും കുളവുമൊക്കെയുള്ള നാടല്ലേ നമ്മുടേത്? ഇനിയുമൊരു പ്രളയം വരില്ല എന്നാരു കണ്ടു! അച്ഛനുമമ്മയും തത്ക്കാലം ഇനിയങ്ങോട്ടു വരുന്നില്ല, കുറച്ചുകാലം ഇവിടെ നില്‍ക്കട്ടെ അവര്‍,' എന്നു ഡാനി നാട്ടിലെ അയല്‍പക്കവീട്ടിലെ അലമേലുവിനെ അറിയിച്ചു.
അലമേലു, ഡാനിയുടെ കളിക്കൂട്ടുകാരിയാണല്ലോ. അവളാണ് മാസം തോറും സുന്ദരം വീട് വൃത്തിയാക്കാന്‍ രണ്ടാളുകളെ ഏര്‍പ്പാടാക്കിയത്. ജാനകിയും മകളും അങ്ങനെയാണ് അലമേലുവിന്റെ കൈയില്‍ നിന്ന് താക്കോലുവാങ്ങി സുന്ദരം വീട് വൃത്തിയാക്കാന്‍ വരുന്നവരായത്.
/indian-express-malayalam/media/media_files/uploads/2020/07/sundaram-veettile-1-priya-as-2.jpg)
അങ്ങനെയങ്ങനെ പതിയെപ്പതിയെയാണ് സുന്ദരം വീട് ഒറ്റയ്ക്കായതും പിന്നെ എല്ലാവരും ആ വീടിന്റെ ശരിക്കുള്ള പേര് മറന്നു പോയതും 'അടച്ചിട്ട വീട്' എന്നതിനെ വിളിക്കാന്‍ തുടങ്ങിയതും.
ഒരു വീട്, താമസിക്കാനാരുമില്ലാതെ അടച്ചിട്ടാല്‍ എന്തു പറ്റും?
ആകെ പൊടി പിടിക്കും, ചുറ്റുപാടുമുള്ള മരങ്ങളില്‍ നിന്ന് മുറ്റം മുഴുവന്‍ കരിയില വീഴും, പല്ലികള്‍ വീടിനകത്തും പുറത്തും താമസമാകും, കണ്ട മൂലയിലൊക്കെ തേനീച്ചകള്‍ കൂടുവയ്ക്കും, പ്രാവുകള്‍ വിടവു കാണുന്നയിടത്തെല്ലാം വന്ന് മുട്ടയിട്ട്, കുറുകി ഒച്ചവച്ചു കൊണ്ടിരിക്കും അല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ വീട് അലങ്കോലമാവും.
പക്ഷേ സുന്ദരം വീടിന്റെ കാര്യത്തില്‍ സംഭവിച്ചതങ്ങനെയൊന്നുമല്ല.
വീട് കൂടുതല്‍ കൂടുതല്‍ സുന്ദരമായിക്കൊണ്ടേയിരുന്നു. അത് ജാനകിയും മകളും കൂടി വന്ന് തൂത്തുതുടച്ചിട്ടൊന്നുമല്ല. ഒരു മണിക്കൂര്‍ കൊണ്ട്, വീടൊന്നു തുടച്ചെന്നു വരുത്തി ഓടുന്നതാണല്ലോ അവരുടെ രീതി. വേറെയും കുറേ വീടുകളിലെ തൂത്തുതുടയ്ക്കല്‍ ജോലിയുണ്ടല്ലോ അവര്‍ക്ക്.
പിന്നെങ്ങനെയാണ് സുന്ദരം വീട് കൂടുതല്‍ കൂടുതല്‍ സുന്ദരമായി എന്നാവും നിങ്ങള്‍ എല്ലാവരുടെയും നെറ്റി ചുളിയുന്നതും പുരികം വളയുന്നതും.
ആ വീട്ടിലെ മോന്‍ കുട്ടിയാണ് വളര്‍ന്നു വളര്‍ന്ന് മീശക്കാരനായത് എന്നു നമ്മളിത്തിരി മുമ്പ് പറഞ്ഞത് ഓര്‍മ്മ കാണുമല്ലോ അല്ലേ? ആ മോന്‍കുട്ടിയുടെ പേരെന്താണ് എന്നു നിങ്ങളാരെങ്കിലും ചോദിച്ചോ ഇതുവരെ? ഇല്ലല്ലോ!
ആ പേരങ്ങ് പറഞ്ഞേക്കാം, ഡാനി. മുഴുവന്‍ പേര് ഡെന്നീസ്.
ഡാനി നല്ലൊരു കുട്ടിയായിരുന്നു. എന്നു വച്ചാല്‍ പൂക്കളെ ഇഷ്ടപ്പെടുന്ന, പ്രാവുകളോട് വര്‍ത്തമാനം പറയുന്ന, തേനീച്ചകളെ ഉപദ്രവിക്കാത്ത, പല്ലികളെ തട്ടിത്താഴെയിടാത്ത നല്ല കുട്ടി.
/indian-express-malayalam/media/media_files/uploads/2020/07/sundaram-veettile-1-priya-as-3.jpg)
അവനവരോടൊക്കെ നല്ല കൂട്ടായിരുന്നു. അവനവരോടെല്ലാം നിറയെ വര്‍ത്തമാനം പറയുകയും ചിലപ്പോള്‍ അവരുടെ പടം വരക്കുകയും അവരുടെ കൂടെ കളിക്കുകയും ചെയ്താണ് വളര്‍ന്നു വന്നത്.
അങ്ങനെ വളര്‍ന്നു വളര്‍ന്നാണല്ലോ അവന്‍ മീശക്കാരനായതും വല്യ കാറോടിക്കുന്ന ആളായതും നല്ല ശമ്പളമുള്ള ജോലിക്കാരനായതും ഒക്കെ.
അങ്ങനെ വലുതായപ്പോഴും അവന്‍, തന്റെ പണ്ടത്തെ കൂട്ടുകാരായ പല്ലികളോടും തേനീച്ചകളോടും പ്രാവുകളോടും ഓന്തുകളോടും പൂമ്പാറ്റകളോടും മരം കൊത്തികളോടും കാക്കകളോടും അണ്ണാറക്കണ്ണന്മാരോടും ഒക്കെ കൂട്ടുതന്നെയായിരുന്നു.
നടന്നു പോകുന്ന പോക്കില്‍ ഒരു 'ഹായ്' എങ്കിലും പറയാനോ അവരെ നോക്കി തിരിഞ്ഞുനിന്നൊന്ന് ചിരിക്കാനോ അവന്‍ സമയം കണ്ടെത്തുമായിരുന്നു. അതു കൊണ്ടുതന്നെ എന്താണുണ്ടായത് എന്നോ?
നമ്മുടെ ഡാനി വളര്‍ന്നു വലുതായിട്ടും വീടിനകത്തും പുറത്തുമുള്ള, അവന്റെ സ്വന്തം കൂട്ടുകാരായിരുന്ന കുഞ്ഞിക്കുഞ്ഞി ജീവജാലങ്ങളാരും അവനെ മറന്നു കളഞ്ഞില്ല, എന്നു മാത്രമല്ല അവരപ്പോഴും അവനെ പഴയതുപോലെ തന്നെ സ്‌നേഹിച്ചു.
അവനവരോടു കൂടുതല്‍ വര്‍ത്തമാനം പറയാനാകാത്തത് അവന്റെ ജോലിത്തിരക്കു കൊണ്ടാണെന്ന് ആരും പറയാതെ തന്നെ അവര്‍ക്കു മനസ്സിലായി.
ഒരു കാര്യം പറയാന്‍ വിട്ടുപോയി, സുന്ദരം വീട്ടില്‍ നിറയെ പാവകളുമുണ്ട്. അതെല്ലാം ഡാനിയുടെ പാവകളാണ്.
'ഡാനി വലുതായില്ലേ, വലിയ മീശക്കാരനായില്ലേ, ഇപ്പോഴും പാവകളെ വച്ച് കളിക്കുമോ,' എന്നൊക്കെ അത്ഭുതപ്പെടുന്നുണ്ടാവും എല്ലാവരും...
/indian-express-malayalam/media/media_files/uploads/2020/07/sundaram-veettile-1-priya-as-4.jpg)
അതു ശരിയാണ്. ഡാനി വലുതായി വലുതായി പാവകളുമായുള്ള കളിയൊക്കെ മാറ്റിവച്ച്, എപ്പഴും ലാപ്റ്റോപ്പിന് മുമ്പിലിരുന്ന് ജോലി ചെയ്യുന്ന ആളായിത്തീര്‍ന്നു.
എന്നാലും പാവകള്‍, പണ്ടത്തെ കുഞ്ഞുഡാനിയുടെ കൂട്ടുകാരല്ലേ, അവരെയെല്ലാം എങ്ങനെ കളയും എന്ന് വിചാരിച്ചു ഡാനിയുടെ അമ്മ.
അമ്മമാരെപ്പോഴും അങ്ങനെയാണല്ലോ... കുഞ്ഞുങ്ങളുടെ ഉടുപ്പ്, കുഞ്ഞിക്കാല്‍ത്തള, കുഞ്ഞിച്ചീപ്പ്, കുഞ്ഞിച്ചെരുപ്പ്, കുഞ്ഞി ടര്‍ക്കി-ടവ്വല്‍ ഇതൊക്കെ എന്നെന്നും സൂക്ഷിച്ചു വയ്ക്കുന്ന വിരുതത്തികളാണ് അമ്മമാര്‍.
Read More :പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
അയ്യയ്യോ, നമ്മളതല്ലല്ലോ പറഞ്ഞുവന്നത്? ഡാനിയും അമ്മയും അച്ഛനും, സുന്ദരം വീട് വിട്ടു ദൂരെ ദേശത്തേക്കു പോയാലെന്ത്? അവിടുത്തെ പാവകളും മറ്റു ജീവജാലങ്ങളും കൂടി നന്നായി നോക്കി നടത്തി ആ വീട്... അക്കഥയാണ്, നമ്മള്‍ പറയാന്‍ പോകുന്ന കഥ.
അതെങ്ങനെയെന്നറിയേണ്ടേ ?
തുടരും...
- പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മാനപ്പൊതി സീസണ്‍ 4 ബാലസാഹിത്യമാലയിലെ, പ്രിയ എ എസ് എഴുതിയ ‘സുന്ദരം വീട്ടിലെ വിശേഷങ്ങള്‍’ എന്ന നോവലില്‍ നിന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us