വിചാരണ
“ഇവർക്ക് നാം എന്തു ശിക്ഷ വിധിക്കണം?” ദയാലു മഹാരാജാവ് ചോദിച്ചു.
“നാടുകടത്തണം!”
“വധശിക്ഷ വിധിക്കണം!”
“കയ്യും കാലും മൂക്കും ഛേദിക്കണം!”
“സിംഹത്തിന്റെ ഗുഹയിലടക്കണം!”
പ്രജകൾ അവർക്കു തോന്നിയതുപോലെ വിളിച്ചു പറയാൻ തുടങ്ങി. രാജാവ് കൈ ഉയർത്തിയപ്പോൾ ആരവം നിന്നു.
രാജാവ് പതുക്കെ ജനക്കൂട്ടത്തിനു നേരെ നടന്നു. കുമ്പാളയിലെ ഏറ്റവും പ്രായമുള്ള കൃഷിക്കാരൻ മുൻനിരയിലുണ്ടായിരുന്നു. രാജാവ് കൃഷിക്കാരനു മുന്നിൽ ചെന്നു നിന്നു വണങ്ങി. എന്നിട്ടു പറഞ്ഞു: “അങ്ങു പറയൂ ഈ രാജ്യദ്രോഹികളെ നാം എന്തു ചെയ്യണം?”
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
കുമ്പാളയിലെ പ്രായം കൂടിയ ആ കർഷകൻ രാജാവിനെ നോക്കി മധുരമായി ചിരിച്ചു. എന്നിട്ടു പറഞ്ഞു: “അങ്ങ് പ്രജകളോട് അഭിപ്രായം ചോദിച്ചല്ലോ. കൈകാലുകളിൽ ചെളി പറ്റിപ്പിടിച്ചു നിൽക്കുന്ന കൃഷിക്കാരനായ എന്നോടും ചോദിച്ചല്ലോ. അത് അങ്ങയുടെ മഹത്വം.ഇത്തരത്തിലൊരു മഹാരാജാവുണ്ടായത് കുമ്പാളയുടെ ഭാഗ്യം.”
ഒന്നു നിർത്തി കർഷകൻ ജനങ്ങൾക്കുനേരെ തിരിഞ്ഞു ചോദിച്ചു: “ഇവരെ വധിച്ചതുകൊണ്ട്. ഈ രാജ്യത്തിനെന്തു നേട്ടമാണുണ്ടാവുന്നത്. ജനങ്ങൾക്കെന്തു ഗുണമാണ് വരാൻ പോവുന്നത്. ഇവരെ നാടുകടത്തിയതുകൊണ്ടും വലിയ പ്രയോജനമില്ല. വീണ്ടുമിവർ കോപ്പുകൂട്ടി കുമ്പാളയെ ആക്രമിക്കാൻ വരില്ലെന്നാരു കണ്ടു?”
“അപ്പോൾ അങ്ങിവരെ വെറുതെ വിടണമെന്നാണോ പറയുന്നത്?” രാജാവ് ചോദിച്ചു.
“പാടില്ല… പാടില്ല… വെറുതെ വിടാൻ പാടില്ല. ശിക്ഷ നൽകണം. അവരെ ശിക്ഷിക്കണം.” പ്രജകൾ ആർത്തുവിളിച്ചു. രാജാവ് വീണ്ടും കൈകളുയർത്തി.
“ഇവരെ വെറുതെ വിടാനല്ല. ശിക്ഷിക്കണം എന്നു തന്നെയാണ് എനിക്കും പറയാനുള്ളത്. ഇവരാൽ ഒട്ടേറെ കഷ്ടനഷ്ടങ്ങൾ കുമ്പാളയ്ക്കുണ്ടായി. വിളകൾ കരിഞ്ഞു. കൃഷിഭൂമികൾ വരണ്ടുണങ്ങി. ഉല്പാദനം പാടെ ഇല്ലാതായി. കുമ്പാളയെ നമ്മുക്ക് തിരിച്ചുപിടിക്കണ്ടെ. പഴയ കുമ്പാളയെ നമ്മുക്ക് വീണ്ടെടുക്കണ്ടേ,” വൃദ്ധ കർഷകൻ പറഞ്ഞു.
“വേണം, വേണം…” വൃദ്ധ കർഷകന്റെ ചോദ്യത്തിന് ജനം ഒറ്റക്കെട്ടായി വിളിച്ചു പറഞ്ഞു.
“അതിന്, കുമ്പാളയെ വീണ്ടെടുക്കാനുള്ള പ്രയത്നത്തിന് ഇവർ നേതൃത്വം കൊടുക്കട്ടെ. ഇവർ ചെളിയിലിറങ്ങി വേല ചെയ്യട്ടെ. അതാവട്ടെ ഇവർക്കുള്ള ശിക്ഷ.”
ജനം നിശ്ശബ്ദരായി ശ്വാസമടക്കി നിന്നു. രാജാവ് എന്തു പറയുന്നു എന്ന് കേൾക്കാൻ പ്രജകൾ കാതോർത്തു നിന്നു.
അവരുടെ ശാന്തതയ്ക്കു മേൽ ഒരു കരഘോഷം ഉയർന്നു വന്നു. രാജാവ് കൈയടിക്കുന്നു. വൃദ്ധ കർഷകന്റെ അഭിപ്രായങ്ങളെ രാജാവ് കൈയടിച്ച് അംഗീകരിക്കുന്നു.
രാജാവിനോടൊപ്പം ചേർന്ന് പ്രജകളുടെ കരഘോഷവും അവിടെയാകമാനം അലയടിക്കാൻ തുടങ്ങി. അപ്പോൾ കാറ്റു വീശി.
കുമ്പാളയ്ക്കു മേൽ ഒരുചാറ്റൽ മഴ പാട്ടു മൂളാൻ തുടങ്ങി…
അവസാനിച്ചു