സിംഹത്തിന്റെ ഭാഷ
“അവർ നദിക്കരയിലെത്തി. അവിടെ ഒരു തോണിയും അതിലൊരു പങ്കായവും ഉണ്ടായിരുന്നു. നദിക്കരയോളം നടന്നു പിന്നെ സിംഹം തിരിഞ്ഞു നിന്നു. പതുക്കെ വായ പിളർന്നു ഒരു മുരണ്ടു. തലയിളക്കി.
‘തോണിയിൽ കയറി നദി കടന്നു പോവാനാണ് സിംഹം പറയുന്നത്,’ രാജകുമാരൻ പറഞ്ഞു.
‘അതെങ്ങനെ കുമാരന് മനസ്സിലായി.’
‘ഞാൻ കുട്ടിയല്ലേ. കുട്ടികൾക്ക് മൃഗങ്ങളുടെ ഭാഷ മനസ്സിലാവും.’
അവർ തോണിയിൽ കയറി. തോണി തുഴയാൻ തുടങ്ങി. പുഴമധ്യത്തിൽ എത്തുംവരെ സിംഹം അവരെത്തന്നെ നോക്കി നിന്നു. പിന്നേ തിരിഞ്ഞു നടന്നു.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
‘അവൻ സങ്കടത്തോടെയാണ് പോയത്. നമ്മേ പിരിഞ്ഞതിൽ അതിയായ സങ്കടമുണ്ട് സിംഹരാജന്,’ കുമാരൻ പറഞ്ഞു.
അതെങ്ങനെ മനസ്സിലായി എന്ന് വീണ്ടും ചോദിക്കാൻ രാജാവ് ഒരുക്കിയതാണ്. പെട്ടെന്ന് അത് വേണ്ടെന്നു വെച്ചു. മൃഗങ്ങളുടെ ഭാഷ നിഷ്ക്കളങ്കർക്ക് എളുപ്പം മനസ്സിലാവും.
തോണി തുഴഞ്ഞ് അവർ നദി കടന്നു. മറ്റേതോ രാജ്യത്ത് തങ്ങൾ എത്തിപ്പെട്ടിരിക്കുന്നു എന്നവർക്ക് മനസ്സിലായി. രാജാവും കുമാരനും വല്ലാതെ ക്ഷീണിച്ചിരുന്നു.അവർ കുറേ നേരം ഒരു മരത്തണലിൽ കിടന്നുറങ്ങി. ഉണർന്നപ്പോൾ നദിയിലിറങ്ങി കുളിച്ചു. തെളിനീർ കുടിച്ചു. കാട്ടുപഴങ്ങൾ കഴിച്ചു. കാട്ടു കിഴങ്ങുകൾ പറിച്ച് ചുട്ടു തിന്നു. കാട്ടുവഴികളിലൂടെ നടന്നു. കുറേ ദൂരം കുറേദിവസങ്ങൾ നടന്നാണ് അവരൊരു ഗ്രാമത്തിലെത്തിയത്. അതൊരു കൃഷിക്കാരുടെ ഗ്രാമമായിരുന്നു. ഏറെ നാളുകൾക്കു ശേഷം അവരവിടെ മനുഷ്യരെ കണ്ടു.
ക്ഷീണിച്ചു വലഞ്ഞ രാജാവിനും കുമാരനും ഗ്രാമീണർ ഭക്ഷണം നൽകി. പുതക്കാൻ പഴയ കമ്പിളി വസ്ത്രങ്ങൾ നൽകി. രാത്രി തല ചായ്ക്കാൻ ഇടവും നൽകി. അവർ അയൽ രാജ്യത്തെ രാജാവും രാജകുമാരനുമാണെന്ന് ആരും തിരിച്ചറിഞ്ഞതു പോലുമില്ല. അവർ യാത്ര തുടർന്നു. യാത്രക്കിടയിൽ കുമാരനെന്തോ ദീനം പിടിച്ചു. ഗ്രാമീണരിൽ ചിലർ അവരെ ഒരു ഗ്രാമവൈദ്യന്റെ അടുക്കലെത്തിച്ചു. ഗ്രാമവൈദ്യൻ കുമാരനെ പരിശോധിച്ച് ചികിത്സ വിധിച്ചു. തുടർന്ന് രാജാവിനോട് ചോദിച്ചു. ‘എവിടെ നിന്നു വരുന്നു.പരദേശികളാണെന്നു തോന്നുന്നല്ലോ. താങ്കളെ കണ്ടിട്ട് നല്ല മുഖപരിചയവും. വളരെ പരിചയമുള്ള ആരെയോ പോലെ.’
രാജാവ് എന്തു പറയണമെന്നറിയാതെ കുഴങ്ങി. പിന്നെ ഒച്ചകുറച്ചു പറഞ്ഞു: ‘കുമ്പാള. അതാണ് നമ്മുടെ ദേശം…’
‘എന്ത്? ‘ ഗ്രാമവൈദ്യൻ പെട്ടെന്ന് ചാടി എഴുന്നേറ്റു.”
തുടരും…