കഥകള്‍ കേള്‍ക്കുന്തോറും നമ്മള് കാണുന്ന ലോകത്തിന്റെ വിസ്താരം കൂടിക്കൂടി വരും. അപ്പോ നമുക്ക് കഥ പറച്ചിലും കേള്‍ക്കലും കഥയുള്ളവരായിത്തീരലും തുടങ്ങാം അല്ലേ? അപ്പോള്‍ കൊച്ചുകൂട്ടുകാരേ തുള്ളിച്ചാടി ഓടിയോടി വരിക കഥകളിലേയ്ക്ക്…
ഇക്കഥകള്‍ വായിച്ചു കൊടുക്കാം, ഓഡിയോ ഉള്ളതിനാല്‍ കേള്‍പ്പിച്ചും കൊടുക്കാം. പൊട്ടും പൊടിയും ചേര്‍ത്ത് അഭിനയിച്ചു കാണിച്ചു കൊടുക്കുകയുമാവാം.
അപ്പോള്‍ കുഞ്ഞുങ്ങളും വീട്ടുകാരും വാ, നമുക്ക് കഥച്ചെപ്പു തുറക്കാം.
നിലാവിലെ കുറുക്കന്
കുറുക്കന്, കുന്നിന് ചരുവിലെ പാറപ്പുറത്തിരിക്കുകയായിരുന്നു.
അപ്പോ, ഭൂമിയാകെ നല്ല നിലാവു പരന്നു.
‘ചന്ദ്രന്റെ വെളിച്ചത്തിനെയാണ് നിലാവെന്നു പറയുന്നത്’ എന്ന് ഒരു കാക്കമ്മ, കാക്കക്കുഞ്ഞിനെ, അതിന്റെ ചുള്ളിക്കമ്പു കൂട്ടിലിരുന്നു പഠിപ്പിക്കുന്നുണ്ടായിരുന്നു.
‘മാനത്ത്, ചന്ദ്രന് വലുതാകുന്തോറും നിലാവിന്റെ വെളിച്ചവും കൂടും’ എന്നും കാക്കമ്മ അതിന്റെ കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നതും കേട്ട്, വാലും ആട്ടി രസിച്ചിരിക്കുകയായിരുന്നു കുറുക്കന്.
നിലാവെളിച്ചം കണ്ടു കണ്ടങ്ങനെയിരിക്കാനും ഉച്ചത്തിലോരിയിടാനും കുറുക്കന് നല്ല രസം തോന്നി.
നിലാവെളിച്ചത്തില്‍, കുറുക്കനു ചുറ്റും, പലമാതിരി നിഴലുകള്‍ നിറഞ്ഞു.
കുന്നിനു ചുറ്റുമുള്ള മരങ്ങളുടെ ഇലകളും ചില്ലകളും പൂക്കളുമൊക്കെ, പലതരം ആകൃതിയിലുള്ള നിഴലുകളായി, മണ്ണില്‍ തെളിഞ്ഞു വന്നു, നിലാവത്ത്.
കുറുക്കനിരിക്കുന്ന ഇടത്തിനു ചുറ്റും, കൂറ്റന്‍ കാട്ടു മരങ്ങളുടെ നിഴലുകള്‍ വളഞ്ഞു പുളഞ്ഞ് കനത്തു വന്നു.
അതു നോക്കി നോക്കി ഇരിക്കുമ്പോ, കുറുക്കന് പേടിയാവാനും തുടങ്ങി.
ഒരു മുതല, അടുത്തേയ്ക്കടുത്തേയ്ക്ക്, ഇഴഞ്ഞിഴഞ്ഞു വരുന്നതു പോലെ തന്നെ തോന്നി അവന്.
അവന് പേടിച്ചെണീറ്റോടി.
എന്നിട്ടിടയ്ക്കിടയ്ക്ക്, അവന് തിരിഞ്ഞുനോക്കി, പുറകോട്ട്.
പുറകേ ഒരു മുതലയല്ല, പാമ്പാണ് വരുന്നതെന്നു തോന്നി അപ്പോഴവന്.
അപ്പോഴവന്, ഓട്ടത്തിന്റെ സ്പീഡ് കൂട്ടി.
അപ്പോഴുണ്ട്, പുറകെ വരുന്ന നിഴല്‍ ജീവികളുടെ സ്പീഡും കൂടി.
അവന്, ഒരു വലിയ മര വേരില്‍ തട്ടിത്താഴെ വീണു. അവനത് മര വേരായല്ല, കൂറ്റന്‍ പാമ്പായാണ് തോന്നിയത്.
അതു വഴിവന്ന ഒരു മൂങ്ങ, കുറുക്കന്റെ പേടിച്ചു വിറയ്ക്കലും വെപ്രാളവും നെട്ടോട്ടവും ഒക്കെ കണ്ട്, ‘നീ ആരെയാ ഈ പേടിയ്ക്കുന്നത്’ എന്നുറക്കെ വിളിച്ചു ചോദിച്ചു.
‘ഇത് വെറും നിലാവൊന്നുമല്ല ചങ്ങാതീ, മുതലയും പാമ്പുകളുമൊക്കെ നിലാവത്തിഴഞ്ഞു വന്ന്, എന്നെ പിടികൂടാന്‍ നോക്കുകയാണ്, ദേ കണ്ടില്ലേ,’ എന്നവന് മര വേരിലേയ്ക്കും ചുറ്റുമുള്ള നിലാവിലെ നിഴലുകളിലേയ്ക്കും ചൂണ്ടിപ്പറഞ്ഞു കൊണ്ട് ഒറ്റപ്പാച്ചില്.
‘ഇവനിതെന്തു പറ്റി, നിലാവിനെ ഭയക്കുന്ന ഒരുത്തനെ ഞാനിതാദ്യമായി കാണുകയാണ്,’ എന്നു മൂങ്ങ അതിന്റെ അടുത്തു കൂടി പറന്നുപോയ വവ്വാലിനോടു പറഞ്ഞു.
‘ശരിയാണ്, നിലാവിനെ ഭയക്കുന്ന ഒരുത്തനെ ഞാനും ഇതാദ്യമായാണ് കാണുന്നത്’ എന്നു പറഞ്ഞു വവ്വാല്.
Read More Stories from Priya AS Here: പ്രിയ എ എസ് എഴുതിയ കഥകള്‍ വായിക്കാം
അപ്പോഴേയ്ക്ക് കുറുക്കന്, പേടിച്ചോടിയോടി, പുഴയുടെ തീരത്തെത്തിയിരുന്നു.
അപ്പോഴേയ്ക്ക്, ആകാശ ചന്ദ്രനെ മറയ്ക്കാന്‍, എവിടുന്നോ കാര്‍ മേഘങ്ങള്‍ വന്നും കഴിഞ്ഞിരുന്നു.
കാര്‍മേഘങ്ങള്‍ ചന്ദ്രനെ മറച്ചപ്പോള്, ചന്ദ്രന്റെ വെളിച്ചവും ഇല്ലാതായി.
‘കാര്‍മേഘം വന്നാല്‍, പിന്നെ നിലാവുണ്ടാവില്ല’ എന്നു കാക്കമ്മ, അതിന്റെ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞു കൊടുക്കുന്നത് അവിടെങ്ങും കേള്‍ക്കാമായിരുന്നു.
നിലാവില്ലാതായപ്പോള്, നിഴല്‍ രൂപങ്ങളും ഇല്ലാതായി.
കുറുക്കനെ ഓടിയോടി പിന്തുടര്ന്നിരുന്ന ആ പാമ്പിനെയും മുതലയെയുമെല്ലാം നിലാവില്ലാതായതോടെ കാണാതായി.
കുറുക്കനാശ്വാസമായി. അവന് പഴയ പോലെ ഓരിയിടാന്‍ തുടങ്ങി, ഒരിടത്ത് സ്വസ്ഥമായിരുന്ന്.
നമ്മൾ വേനലൊഴിവിന് കഥ പറഞ്ഞു തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. ഇഷ്ടമാകുന്നുണ്ടോ കഥ വായനയും കഥ വായിച്ചു കേൾക്കലും എന്ന് കൊച്ചു കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും അറിയിച്ചാൽ സന്തോഷം. നിര്‍ദേശങ്ങളും സ്വാഗതം.
ഈ കുഞ്ഞു കഥകൾക്കായി വരയ്ക്കാൻ താൽപ്പര്യമുള്ള കുട്ടികൾ ഞങ്ങളെ ബന്ധപെടുക. കൊച്ചു കൂട്ടുകാർക്കായുള്ള കഥകൾക്കായി കൊച്ചു കൂട്ടുകാർ തന്നെ വരയ്ക്കുന്നതിൽപ്പരം രസം മറ്റെന്തുണ്ട്?
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook