/indian-express-malayalam/media/media_files/uploads/2018/11/JK-.jpg)
ചിത്തിര പൂമ്പാറ്റ പൂക്കളിലെ തേൻ നുകർന്നുകൊണ്ട് പാറിപ്പറക്കുകയായിരുന്നു. തേൻ കുടിച്ചുകുടിച്ച് അവളുടെ വയർ നിറഞ്ഞു. വയർ നിറഞ്ഞപ്പോൾ ഉറക്കംവന്നു. ഒരു പൂവിലിരുന്ന് പൂമ്പാറ്റ ഉറങ്ങിപ്പോയി.
അപ്പോഴാണ് കുറുമ്പൻ തേനീച്ച മുരണ്ടുകൊണ്ട് അങ്ങോട്ടുവന്നത്. അവൻ എല്ലാ പൂക്കളിലും നോക്കി. ഒറ്റപ്പൂവിലും തേനില്ല. എല്ലാം ചിത്തിരപ്പൂമ്പാറ്റ കുടിച്ചുതീർത്തിരുന്നു.
''നിന്നോടാരാ തേൻകുടിക്കാൻ പറഞ്ഞത്" കുറുമ്പൻ തേനീച്ച പൂമ്പാറ്റയോട് കയർത്തു: "തേൻ സൂക്ഷിക്കാൻ വീടുള്ളവർ മാത്രമേ തേനെടുക്കാൻ പാടുള്ളുവെന്നാണ് കാട്ടിലെ നിയമം. നിനക്ക് വീടുണ്ടോ?"
തേനീച്ചയുടെ ചോദ്യംകേട്ട് പൂമ്പാറ്റയ്ക്കു ദ്വേഷ്യം വന്നു. "നിനക്കു വീടുണ്ടോ?" അവൾ തിരിച്ചു ചോദിച്ചു. ''നീ എന്‍റെ കൂടെ വാ." കുറുമ്പൻ തേനീച്ച പരിഹാസച്ചിരിയോടെ പറഞ്ഞു ''എന്‍റെ വീട് ഞാൻ നിനക്ക് കാണിച്ചുതരാം."
അങ്ങനെ ചിത്തിരപ്പൂമ്പാറ്റ കുറുമ്പൻതേനീച്ചയുടെ വീടുകാണാൻ പുറപ്പെട്ടു. ഏറെദൂരം കാട്ടിലൂടെ പറന്ന് അവർ ഒരു വലിയ മരത്തിനടുത്തെത്തി. മരത്തിനു നടുവിൽ ഒരു പൊത്തുണ്ടായിരുന്നു. അതിനുളളിലായിരുന്നു തേനീച്ചയുടെ വീട്. തേനിന്‍റെ അറകളായിരുന്നു വീട് നിറയെ.
''കണ്ടില്ലേ എന്‍റെ വീട്" കുറുമ്പൻതേനീച്ച അഹങ്കാരത്തോടെ പറഞ്ഞു. ''അതുകൊണ്ട്, വീടില്ലാത്ത നീയിനി തേൻ തൊടാനേ പാടില്ല."
പാവം ചിത്തിരപ്പൂമ്പാറ്റ. അവൾ ഒരിടത്തിരുന്ന് കരയാൻ തുടങ്ങി. ''എന്താ ചിത്തിരേ, നീ കരയുന്നത്?" ചെടികളും വള്ളികളും ചോദിച്ചു. പൂമ്പാറ്റ എല്ലാം അവരോടു പറഞ്ഞു. "സാരമില്ല." ചെടികളും വള്ളികളും അവളെ ആശ്വസിപ്പിച്ചു. എന്നിട്ട് അവരെല്ലാംകൂടി പൂക്കൾകൊണ്ട് അവൾക്ക് ഭംഗിയേറിയ ഒരു വീടുണ്ടാക്കിക്കൊടുത്തു. രാത്രിയിൽ വീടിന്നകത്തെ ഇരുട്ടുമാറ്റാൻ പൂമ്പാറ്റ കൂട്ടുകാരായ മിന്നാമിനുങ്ങുകളെ കൂടെ പാർപ്പിച്ചു.
പിറ്റേന്ന് കുറുമ്പൻ തേനീച്ച അതുവഴി വന്നു. അപ്പോഴതാ മുന്നിൽ മനോഹരമായ ഒരു വീട്! ''ങേ! ഇതാരുടെ വീടാ?" തേനീച്ച അന്തംവിട്ടു. അവൻ പതുക്കെ വീടിന്നകത്തേക്ക് ഒളിഞ്ഞുനോക്കി. അതാ, സുഖമായിരുന്ന് തേൻകുടിക്കുകയാണ് ചിത്തിരപ്പൂമ്പാറ്റയും കൂട്ടുകാരും!
നാണിച്ചുപോയ കുറുമ്പൻ തേനീച്ച വേഗം സ്ഥലംവിട്ടു. അങ്ങനെ, ചിത്തിരപ്പൂമ്പാറ്റ വീണ്ടും ഇഷ്ടംപോലെ തേൻകുടിച്ച് പറന്നുനടന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.