/indian-express-malayalam/media/media_files/DIgbjbPh4cCf35Nf50xE.jpg)
ചൈനയിൽ കോവിഡിന് പിന്നാലെ റിപ്പോർട്ട് ചെയ്യുകയും വർദ്ധനവ് കാണിക്കുകയും ചെയ്യുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇന്ത്യൻ ഉൽപ്പാദന മേഖലയെ ആശങ്കയിലാഴ്ത്തുന്നു. കോവിഡിന് പിന്നാലെ വന്ന റഷ്യൻ- ഉക്രൈൻ- യുദ്ധവും ഇസ്രായേൽ - പലസ്തീൻ യുദ്ധവും ലോകത്ത് സൃഷ്ടിച്ച അരക്ഷിതത്വത്തിനും ആശങ്കയ്ക്കുമിടയിലാണ് ചൈനയിലെ രോഗവ്യാപനം ആഘാതമാകുന്നത്.
ഇന്ത്യയുടെ നാലാമത്തെ വലിയ കയറ്റുമതി വിപണിയായ ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഇതിനകം തന്നെ മന്ദഗതിയിലുള്ള ഉപഭോഗ ആവശ്യകതയെ (ഡിമാൻഡ്) ബാധിച്ചു. ഇന്ത്യയുടെ അതിവേഗം വളരുന്ന ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ), ഇലക്ട്രോണിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ഇഐസികൾ) തുടങ്ങിയ മേഖലകളിലെ നിർണായക അസംസ്കൃത വസ്തുക്കളുടെ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഇലക്ട്രിക്കൽ, ഫാർമസ്യൂട്ടിക്കൽ നിർമ്മാണ വ്യവസായ രംഗത്തെ കയറ്റുമതിക്കാർ പറഞ്ഞു.
കയറ്റുമതിയിലും ഇറക്കുമതിയിലും വരുന്ന വൻ ഇടിവ് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും തൊഴിൽ മേഖലയെയും ബാധിക്കുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങളിൽ ഉയർന്നിട്ടുണ്ട്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടിൽ വന്ന യുദ്ധം, സംഘർഷം എന്നിവ സൃഷ്ടിച്ച സാമ്പത്തിക, സാമൂഹിക ആഘാതങ്ങൾക്ക് പിന്നാലെയാണ് ചൈനയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ രോഗം. ഇത് കയറ്റുമതി മേഖലയിൽ മാത്രമല്ല, തൊഴിൽ രംഗം ഉൾപ്പടെ മറ്റ് മേഖലകളിലേക്കും ആശങ്ക ജനിപ്പിക്കുന്നുണ്ട്.
ചൈന വിട്ട് രോഗ വ്യാപനം ഉണ്ടായില്ലെങ്കിലും ചൈനയിലേക്കുള്ള കയറ്റുമതിയെയും അവിടെ നിന്നുള്ള ഇറക്കുമതിയെയും ബാധിക്കുമ്പോൾ അത് ഇവിടുത്തെ തൊഴിൽ മേഖലയിലും പ്രതിസന്ധികൾ സൃഷ്ടിക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ഉയർന്ന പലിശനിരക്കും ഇസ്രായേൽ- പലസ്തീൻ യുദ്ധത്തെ തുടർന്ന് പശ്ചിമേഷ്യയിൽ രൂപം കൊണ്ട ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും കാരണം യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ദുർബലമായ ഡിമാൻഡ് കാരണം ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഈ വർഷം കുത്തനെ ഇടിഞ്ഞ സമയത്താണ് ഇത്.
എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഒക്ടോബറിൽ യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളിൽ തിരിച്ചുവരവ് പ്രകടമാക്കിയപ്പോൾ, ചൈനയിൽ, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധി രൂക്ഷമായതിനാൽ ഈ ഇനങ്ങളുടെ കയറ്റുമതി തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ ചൈനയിലേക്കുള്ള കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 15.32 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 4.16 ശതമാനം ഉയർന്ന് 98.51 ബില്യൺ ഡോളറായി.
“ചൈന ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്നതിനാൽ കയറ്റുമതിക്കാർ ആശങ്കാകുലരാണ്. രണ്ടോ മൂന്നോ മാസത്തെ സാധനസാമഗ്രികൾ നിലനിർത്തുന്നതിനാൽ ഉടനടി ഭീഷണിയില്ലെങ്കിലും, രോഗ വ്യാപനം നിയന്ത്രിക്കുക എന്നത് നിർണായകമായ കാര്യമാണ്, ”എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷന്റെ (എഫ്‌ഐഇഒ) ഡയറക്ടർ ജനറലും സി ഇ ഒയുമായ അജയ് സഹായ് പറഞ്ഞു.
ഒക്ടോബറിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ എൻജിനീയറിങ് ചരക്ക് കയറ്റുമതി, ഔദ്യോഗിക കണക്കുകൾ പ്രകാരം, മുൻ മാസത്തെ 260.30 മില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനം ഇടിഞ്ഞ് 213.24 മില്യൺ ഡോളറായി. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയിൽ എഞ്ചിനീയറിംഗ് കയറ്റുമതിയുടെ പങ്ക് 24 ശതമാനമാണ് അതിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
“എട്ട് മാസത്തിന് ശേഷം ഓസ്‌ട്രേലിയ, റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം, യുഎസ് തുടങ്ങിയ മറ്റ് പ്രദേശങ്ങളിലേക്കുള്ള കയറ്റുമതി നിരക്ക് മെച്ചപ്പെട്ടെങ്കിലും ചൈനയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി കുറയുകയാണ്. ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണം ഇതിനകം കുറഞ്ഞുവരുന്ന കയറ്റുമതിയെ കൂടുതലായി ബാധിച്ചേക്കാമെന്നും എഞ്ചിനീയറിംഗ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ഇഇപിസി) ചെയർമാൻ അരുൺ കുമാർ ഗരോഡിയ പറഞ്ഞു.
കൂടാതെ, ഇന്ത്യയിൽ ഫാർമ നിർമ്മാണത്തിനുള്ള പ്രധാന ഘടകം - ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) വിതരണത്തെ ഇന്ത്യ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ചൈനയിൽ നിന്നുള്ള എപിഐ ഇറക്കുമതിയുടെ ശതമാനം 1991 ൽ ഏകദേശം 1% ൽ നിന്ന് 2019ൽ 70% ആയി ഉയർന്നിരുന്നു. അതിനാൽ തന്നെ ചൈനയിൽ കൊറോണ വൈറസ് രോഗം (കോവിഡ് -19) പൊട്ടിപ്പുറപ്പെടുമ്പോൾ ചൈനയിൽ നിന്നുള്ള എപിഐകളുടെ വിതരണത്തിലെ തടസ്സം ഒരു പ്രധാന ആശങ്കയായിരുന്നുവെന്ന് കയറ്റുമതിക്കാർ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ഇറക്കുമതി ഇതുവരെ തടസ്സം നേരിട്ടിട്ടില്ല.
“ഇറക്കുമതികൾ ഇപ്പോൾ തടസ്സമില്ലാതെ തുടരുന്നു, എന്നാൽ കോവിഡ്-19 ഞങ്ങൾ ചൈനയുമായി ബിസിനസ്സ് നടത്തുന്ന രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വ്യാപാരികൾ നേരിട്ട് നടത്തുന്ന യാത്രയിൽ ഏകദേശം 80 ശതമാനം ഇടിവുണ്ടായി, മിക്ക മീറ്റിങ്ങുകളും സൂം കോളുകളിലാണ് നടത്തുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഗുണനിലവാര നിയന്ത്രണ ഉത്തരവ് പോലുള്ള സർക്കാർ പ്രഖ്യാപിച്ച താരിഫ് ഇതര തടസ്സങ്ങൾ ഒഴികെ, പ്രതിബന്ധങ്ങളൊന്നുമില്ല,” എന്ന് ഇന്ത്യൻ ഇംപോർട്ടേഴ്‌സ് അസോസിയേഷൻ (ഐഐഎ) പ്രസിഡന്റ് അതുൽ കുമാർ സക്‌സേന പറഞ്ഞു.
ഗുരുതരമായ ശ്വാസകോശ രോഗങ്ങളുടെ വർദ്ധന പലതരം രോഗാണുക്കളുടെ, പ്രധാനമായും പകർച്ചപനിയുടെ (ഇൻഫ്ലുവൻസ) കാര്യത്തിൽ രക്തചംക്രമണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചൈനീസ് ആരോഗ്യ വകുപ്പ് അസാധാരണമോ പുതിയതോ ആയ രോഗകാരികളൊന്നും കണ്ടെത്തിയായി റിപ്പോർട്ടില്ലെന്നും, കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയയുടെ ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്തതിനെക്കുറിച്ചും ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടനയുടെ (WHO) വ്യക്തമാക്കുന്നു.
നവംബർ 26 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശുപത്രി തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു, എന്നാൽ“ആശങ്കയുടെ ആവശ്യമില്ല” എന്നും വ്യക്തമാക്കി.
ആശങ്കപ്പെടേണ്ടതില്ലെന്ന് പറയുന്നുണ്ടെങ്കിലും, ചൈനയിലെ രോഗത്തിന്റെ പുതിയ തരംഗം, ആഗോള മഹാമാരിയുടെ അനുഭവത്തിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്, കോവിഡ് കാലത്ത് ലോകമെമ്പാടും ഗവൺമെന്റുകൾ കഠിനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ലോക സാമ്പത്തിക സ്ഥിതിയും സാധ്യതകളും റിപ്പോർട്ട് അനുസരിച്ച് ആഗോള സമ്പദ്‌വ്യവസ്ഥ മൂന്ന് ശതമാനത്തിലധികം ചുരുങ്ങുകയും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.