/indian-express-malayalam/media/media_files/uploads/2018/01/parliament2.jpg)
Union Budget
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. മോദി സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം കൂടിയാണിത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കർ സുമിത്ര മഹാജൻ ബുധനാഴ്ച വൈകീട്ട് സർവകക്ഷി യോഗം വിളിച്ചിരുന്നു.
അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ മോദി സർക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് ധനവകുപ്പിന്റെ താത്‌കാലിക ചുമതല വഹിക്കുന്ന പീയൂഷ് ഗോയലാകും ലോക്‌സഭയിൽ അവതരിപ്പിക്കുക. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവ്വേ ഇന്ന് ലോക്‌സഭയിൽ വയ്ക്കും. 14 ദിവസം നീണ്ടു നിൽക്കുന്ന പാർലമെന്റ് സമ്മേളനം ഫെബ്രുവരി 13നാണ് അവസാനിക്കുന്നത്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളും പദ്ധതികളും ഇടക്കാല ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. കർഷകർക്ക് പലിശ രഹിത വായ്‍പ, ആദായനികുതി പരിധി ഉയർത്തൽ ഉൾപ്പടെയുള്ള ക്ഷേമ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ സമ്മേളനത്തിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാതിരുന്ന മുത്തലാഖ് ബില്ലും പൗരത്വ ബില്ലും ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തിലും പാസാക്കാനുള്ള ശ്രമം സർക്കാർ നടത്തും. പ്രതിപക്ഷ സഹകരണമില്ലാതെ ഈ ബില്ലുകൾ രാജ്യസഭയിൽ പാസാക്കാൻ സർക്കാരിന് സാധിക്കില്ല. റഫാൽ ഇടപാടിനെച്ചൊല്ലി ശീതകാലസമ്മേളനത്തിൽ തുടങ്ങിയ ഭരണ-പ്രതിപക്ഷ യുദ്ധം തുടരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.