Flamingo Migration to Mumbai, Photo Gallery and Explainer: മുംബൈ: കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് മറ്റെല്ലാ നഗരങ്ങളെയും പോലെ തിരക്ക് കുറഞ്ഞുപോയ നഗരമാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള നഗരവും മുംബൈയാണ്. മേയ് 29വരെയുള്ള കണക്കുകൾ പ്രകാരം 35,000ൽ അധികം ആളുകൾക്ക് മുംബൈയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരിൽ അഞ്ചിൽ ഒരാൾ ഈ നഗരത്തിലാണ്. തിരക്കേറിയ ഗേറ്റ് വേ ഓഫ് ഇന്ത്യയും, സിഎസ്ടി റെയിൽവേ സ്റ്റേഷനും, മറൈൻ ഡ്രൈവും, ജുഹു, വെർസോവ ബീച്ചുകളുമെല്ലാം മഹാമാരിക്കാലത്ത് ആൾത്തിരക്കൊഴിഞ്ഞ് ശൂന്യമായി. നഗരത്തിന്റെ ജീവനാഡിയായിരുന്ന സബര്‍ബന്‍ ട്രെയിനുകൾ നിശ്ചലമായി.
ആൾത്തിരക്കിനും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും അപ്പുറം പച്ചപ്പിന്റേതായ ചില തുരുത്തുകൾ കൂടി ഉൾപ്പെടുന്ന മഹാ നഗരമാണ് മുംബൈ. ലോക്ക്ഡൗണിൽപെട്ടുപോവാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റു ജീവികളുടെയുമെല്ലാം ഒരു ലോകം ആ പച്ചത്തുരുത്തുകളിൽ കാണാം.

സ്വദേശികളും മറ്റു നാടുകളിൽ നിന്ന് വിരുന്നെത്തുന്നവരുമായ പക്ഷികളെ സ്വാഗതം ചെയ്യുന്ന ആ തുരുത്തുകൾ കഴിഞ്ഞ രണ്ടുമാസത്തോളമായി കയ്യേറിയിരിക്കുന്നത് ഒരു പറ്റം ഫ്ലമിംഗോകളാണ്. പത്തും നൂറുമല്ല, ആയിരക്കണക്കിന് ഫ്ലമിംഗോകളാണ് മുംബൈ നഗരത്തിന്റെ ഭാഗമായ തണ്ണീർത്തടങ്ങളിൽ കോവിഡ് കാലം ചിലവഴിക്കുന്നത്.
മുംബൈ നഗരത്തിലെ റോഡുകളിലും ഫ്ലാറ്റുകളിലും ആളുകൾ സാമൂഹിക അകലം പാലിക്കുമ്പോൾ ആ നിയന്ത്രണങ്ങളൊന്നും ബാധിക്കാതെ കൂട്ടം ചേർന്നിരിക്കുകയാണ് നവി മുംബൈയിലെയും, താനെയിലെയും തണ്ണീർത്തടങ്ങളിൽ വിരുന്നെത്തിയ ഫ്ലമിംഗോകൾ. വലിയൊരു പൂന്തോട്ടത്തിൽ കൂട്ടമായി വിരിയുന്ന പൂക്കളെപ്പോലെ നിറങ്ങൾ കൊണ്ട് വസന്തം തീർക്കുകയാണ് ചിറകടിച്ചെത്തുന്ന ഫ്ലമിംഗോകൾ. പിങ്ക് നിറമുള്ള കടലുകളാക്കി മാറ്റുകയായിരുന്നു ഫ്ലമിംഗോകൾ ഈ മഹാനഗരത്തിലെ ചെറു ജലാശയങ്ങളെ.
ഈ വർഷം ഏപ്രിൽ മാസത്തിലെ ആദ്യ വാരങ്ങളിൽ തന്നെ ഫ്ലമിംഗൊകൾ താനെയിലെയും, നവി മുംബൈയിലെയും ചെറിയ ജലാശയങ്ങളിലും തണ്ണീർത്തടങ്ങളിലും എത്തിച്ചേരാൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ വലിയ ഫ്ലമിംഗോ പക്ഷിക്കൂട്ടങ്ങൾ നഗരത്തിലെ സ്ഥിരം കാഴ്ചയായി മാറി. മെയ് മാസത്തിലും അവരുടെ പ്രവാഹം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഈ വർഷം 25 ശതമാനം വർധനവ്
എല്ലാ വർഷവും ദേശാടനത്തിന്റെ ഭാഗമായി ഫ്ലമിംഗോകൾ മുംബൈ നഗരത്തിലെ തണ്ണീർത്തടങ്ങളിൽ എത്തിച്ചേരാറുണ്ട്. എന്നാൽ ഈ വർഷം മുംബൈയിൽ വിരുന്നെത്തിയ ഫ്ലമിംഗോകളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായതായതായാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ (ബിഎൻഎച്ച്എസ്) കണക്കുകൾ. ഏപ്രിൽ അവസാനം ലഭ്യമായ കണക്കുകൾ പ്രകാരം ഒന്നര ലക്ഷം ഫ്ലമിംഗോകളാണ് ഈ സീസണിൽ മുംബൈയിലെത്തിയത്.
10 വർഷം ദൈർഘ്യമുള്ള പാരിസ്ഥിതിക പഠനത്തിന്റെ ഭാഗമായാണ് ബിഎൻഎച്ച്എസ്, ഫ്ലമിംഗോകളുടെ കണക്കെടുക്കുന്നത്. 2018 മേയിൽ ആരംഭിച്ച പഠനത്തിന്റെ ഭാഗമായി നഗരത്തിലെ സസ്യ ജന്തു ജാലങ്ങളുടെ എണ്ണം സംബന്ധിച്ച പ്രതിമാസ കണക്കുകൾ ബിഎൻഎച്ച്എസ് രണ്ടുവർഷത്തോളമായി ശേഖരിച്ചു വരുന്നു.
രണ്ട് തരം ഫ്ലമിംഗോകളാണ് മുംബൈയിലെത്തുന്നത്. ലെസ്സർ ഫ്ലമിംഗോകളും ഗ്രേറ്റർ ഫ്ലമിംഗോകളും. ഉയരം കൂടിയ ഇനമായ ലെസ്സർ ഫ്ലമിംഗോകൾ ആൽഗകളെയും ചെറിയ ജീവികളെയും ആഹാരമാക്കുന്നു. വലിപ്പം കുറഞ്ഞ ലെസ്സർ ഫ്ലമിംഗോകൾ ആൽഗകളെ മാത്രം ഭക്ഷണത്തിന് ആശ്രയിക്കുന്നു. 2019 വരെയുള്ള സീസണുകളിൽ ലെസ്സർ ഫ്ലമിംഗോകളുടെ മുംബൈയിലേക്കുള്ള വരവ് കുറഞ്ഞിരുന്നു. എന്നാൽ ഗ്രേറ്റർ ഫ്ലമിംഗോകൾ ആ സീസണിൽ കൂടുതലായി എത്തിച്ചേരുകയും ചെയ്തു.
ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായി മലിനീകരണവും നീർത്തടം നികത്തലും
നഗരത്തിലെ മലിനീകരണമാണ് മുൻ വർഷങ്ങളിൽ ലെസ്സർ ഫ്ലമിംഗോകളുടെ എണ്ണം കുറഞ്ഞതിനുള്ള കാരണമായി നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്. ജലത്തിലെ സൂക്ഷ്മജീവികളെയും ആൽഗകളെയും മാത്രം ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന ലെസ്സർ ഫ്ലമിംഗോകളെയായിരുന്നു തണ്ണീർത്തടങ്ങളിലെ മലിനീകരണം കൂടുതലായി ബാധിച്ചിരുന്നത്. തണ്ണീർത്തടങ്ങളിലെ മലിനീകരണം വർധിക്കുന്നത് ആൽഗകളുടെ നാശത്തിന് കാരണമാവും. ഇതോടെ ആഹാരം ലഭിക്കാതായ ലെസ്സർ ഫ്ലമിംഗോകൾക്ക് മറ്റിടങ്ങൾ ആശ്രയിക്കേണ്ടി വന്നു. ചെറിയ ജീവികളെയും മത്സ്യങ്ങളെയും ആഹാരമാക്കുന്ന ഗ്രേറ്റർ ഫ്ലമിംഗോകളെ ഈ പ്രശ്നം കാര്യമായി ബാധിച്ചിരുന്നില്ല.
മലിന ജലം മാത്രമല്ല മുംബൈ നഗരത്തിലെത്തുന്ന ഫ്ലമിംഗോകളുടെ ആവാസ വ്യവസ്ഥയെ ബാധിച്ചത്. തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് വർധിച്ചത് നഗരത്തിലെത്തുന്ന ഫ്ലമിംഗോകളുടെ എണ്ണം കുറയാൻ കാരണമായിരുന്നു. ഇക്കാര്യത്തിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിക്കുന്ന ഘട്ടത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. തണ്ണീർത്തടം നികത്തുന്നത് ചോദ്യം ചെയ്ത് ഒരു പരിസ്ഥിതി സംഘടന സമർപിച്ച ഹരജി പരിഗണിക്കവേ ഈ വർഷം ഫെബ്രുവരിയിലാണ് ഫ്ലമിംഗോകളുടെ വിഷയത്തിൽ സുപ്രിം കോടതിയുടെ ഇടപെടലുണ്ടായത്. ഇതു സംബന്ധിച്ച് വിശദ പഠനം നടത്തി റിപോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയും ഫ്ലമിംഗോകളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി ഉയർത്തിയിരുന്നു. താനെയിലെ ഫ്ലമിംഗോ സങ്കേതത്തിന്റെ 3.27 ഹെക്ടർ ഭൂമി മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിൻ പദ്ധതിക്കായി തരം മാറ്റി ഉപയോഗിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിലുള്ള സമിതി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അനുമതി നൽകിയിരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പുറമെ, നവി മുംബൈ വിമാനത്താവള പദ്ധതി അടക്കമുള്ള മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയ പ്രദേശങ്ങളിലും തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്നുണ്ട്.
ഏറ്റവും കൂടുതൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്ന സംസ്ഥാനം
രാജ്യത്ത് ഏറ്റവും കൂടുതൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്രയെന്ന് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കർണാടകയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം ഫെബ്രുവരി 23, 24 തീയതികളിലായി നടത്തിയ ഒരു സർവേയിൽ മഹാരാഷ്ട്രയിൽ 19,832 ഗ്രേറ്റർ ഫ്ലമിംഗോകളെയും 83,364 ലെസ്സർ ഫ്ലമിംഗോകളെയും കണ്ടെത്തിയിരുന്നു.
പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കഴിഞ്ഞ വർഷം ഫ്ലമിംഗോ സർവേ നടത്തിയത്. രാജ്യത്ത് ആകെ 88,906 ഗ്രേറ്റർ ഫ്ലമിംഗോകളെയും 51,655 ലെസ്സർ ഫ്ലമിംഗോകളെയുമാണ് ബിഎൻഎച്ച്എസ് സർവേയിൽ കണ്ടെത്തിയത്. ഇന്ത്യയിലെത്തുന്ന ലെസ്സർ ഫ്ലമിംഗോകളിൽ ഭൂരിഭാഗവും കാണപ്പെടുന്നത് മഹാരാഷ്ട്രയിലാണെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
ഗ്രേറ്റർ ഫ്ലമിംഗോകളുടെ എണ്ണത്തിൽ കർണാടാകയും ഗുജറാത്തുമാണ് മഹാരാഷ്ട്രയക്ക് പിറകിൽ രണ്ട് മൂന്ന് സ്ഥാനങ്ങളിൽ. കർണാടകയിൽ 11,673ഉം ഗുജറാത്തിൽ 7078ഉം ഗ്രേറ്റർ ഫ്ലമിംഗോകളെയാണ് ബിഎൻഎച്ച്എസ് സർവേയിൽ കണ്ടെത്തിയത്. രാജ്യത്ത് ഫ്ലമിംഗോകളെ കണ്ടെത്തുന്ന 113 പ്രദേശങ്ങളുടെ ചുരുക്ക പട്ടികയും ബിഎൻഎച്ച്എസ് തയ്യാറാക്കിയിരുന്നു.
വിശാല മുംബൈ നഗരത്തിന്റെ ഭാഗമായ ശിവ്ടി, വാഷി, ഐറോലി, നവി മുംബെ, താനെ എന്നിവിടങ്ങളിൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്നു. പൂനെ- സോളാപൂർ അതിർത്തിയിലെ ഭിഗ്വാൻ പക്ഷി സങ്കേതം, റായ്ഗഡിലെ ഉറാൻ, ഷോലപൂരിലെ ഉജാനി അണക്കെട്ട്, ഹിപാർഗ, ലത്തൂരിലെ ഹാതി തടാകം, അഹമ്മദ് നഗറിലെ നാഥ് സാഗർപൈതാൻ, ധുലെയിലെ നകാനെ തടാകം എന്നിവയാണ് മഹാരാഷ്ട്രയിൽ ഫ്ലമിംഗോകളെ കണ്ടെത്താൻ കഴിയുന്ന മറ്റ് ഇടങ്ങൾ.
ഫ്ലമിംഗോകൾക്ക് പുറമേ, ദേശാടനപ്പക്ഷികളടക്കം 200 സ്പീഷിസുകളിൽപെടുന്ന പക്ഷികൾ താനെ, നവി മുംബൈ മേഖലകളിലെ തണ്ണീർത്തടങ്ങളിലുണ്ട്. സീ ഹോക്ക് അഥവാ താലിപ്പരുന്ത്, ഗ്രേറ്റർ സ്പോട്ടഡ് ഈഗിൾ അഥവാ വലിയ പുള്ളിപ്പരുന്ത് തുടങ്ങിയ അപൂർവ പക്ഷി ഇനങ്ങളും ഇതിലുൾപ്പെടുന്നു. ഫെബ്രുവരി മാസത്തിൽ മാത്രം 26 സ്പീഷിസുകളിലുള്ള പക്ഷികളെ പ്രദേശത്ത് കണ്ടെത്താറുണ്ടെന്ന് പക്ഷിനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ‘ഇ ബേർഡ്’ (ebird.org) മൊബൈൽ ആപ്പ് വഴി ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
ഫ്ലമിംഗോകൾ വിരുന്നെത്തുന്ന സ്ഥലങ്ങൾ
ആന്ധ്രപ്രദേശ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, യുപി എന്നിവിടങ്ങളിലായിരുന്നു ബിഎൻഎച്ച്എസ് ഫ്ലമിംഗോ സർവേ നടത്തിയത്. കേരളത്തിൽ നിന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മാത്രം പട്ടികയിൽ ഇടം പിടിച്ചു. ഗ്രേറ്റർ ഫ്ലമിംഗോകളാണ് കുട്ടനാട്ടിൽ എത്തിച്ചേരാറുള്ളത്. മുൻപ് തൃശൂർ ജില്ലയിലെ കോൾനിലങ്ങളിലും ഇവയെ കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിൽ കന്യാകുമാരിയിലെ മന്നാർക്കുടി അഴിമുഖവും ചെന്നൈയിലെ ആർകെ നഗർ നീർത്തടവും അടക്കം 10 ജില്ലകളിലെ 23 പ്രദേശങ്ങളിൽ ഫ്ലമിംഗോകൾ എത്തിച്ചേരുന്നു. മന്നാർകുടി അഴിമുഖത്തിന് പുറമെ പുത്തലം ഉപ്പളമാണ് കന്യാകുമാരിയിലെ മറ്റൊരു ഫ്ലമിംഗോ സ്പോട്ട്.
തിരുനെൽവേലിയിലെ കൂന്താകുളം പക്ഷി സങ്കേതം, തൂത്തുക്കുടിയിലെ പട്ടണമരുതൂർ, അറുമുഗനേരി ഉപ്പളം, പെരുകുളം തടാകം, ഹേയ്ർ ഐലൻഡ്, വിരുദ നഗറിലെ കുള്ളൂർ സാണ്ടൈ, രാമനാഥപുരം ജില്ലയിലെ ധനുഷ്കോടി തീരം, രാമനാഥപുരം തടാകം, പുള്ളിമാടൻ ലഗൂൺ, വാലിനോക്കം, നാഗപട്ടണത്തെ പോയിന്റ് കാലിമേർ വന്യജീവി സങ്കേതവും ഗ്രേറ്റ് വേദനയനം കണ്ടൽക്കാടും, വിഴുപ്പുരത്തെ കലിവേലി തടാകം, കാഞ്ചീപുരത്തെ ചെമ്പരമ്പാക്കം തടാകം, പെരുമ്പാക്കം ചതുപ്പ്, പള്ളിക്കണരൈ തണ്ണീർത്തടം, മുദലിയാർക്കുപ്പം കായൽ/ഒഡിയൂർ തടാകം എന്നിവയാണ് തമിഴ്നാട്ടിലെ മറ്റ് ഫ്ലമിംഗോ സ്പോട്ടുകൾ.
മറ്റു സംസ്ഥാനങ്ങളിലെ ഫ്ലമിംഗോ ഹോട്ട്സ്പോട്ടുകൾ:
കർണാടക
- കരാഞ്ച റിസർവോയിർ, ബിദർ.
- മഞ്ചലാപൂർ തടാകം, റായ്ചൂർ.
- ഭട്നൽ കേരെ, ബിജാപൂർ.
- കോപ്പലിലെ തുംഗഭദ്ര റിസർവോയറും ഹുളിഗമ്മ ക്ഷേത്രത്തിന് സമീപവും.
ആന്ധ്ര പ്രദേശ്
- പുലിക്കാട്ട് പക്ഷി സങ്കേതം, നെല്ലൂർ.
- കൊല്ലേരു, വെസ്റ്റ് ഗോദാവരി ജില്ല.
ഡൽഹി, എൻസിആർ
- നജാഫ് ഗഡ് ഝീൽ ഏരിയ.
- സുൽത്താൻപൂർ ദേശീയോദ്യാനം.
- ധരംപൂർ.
- ഓഖ്ല പക്ഷി സങ്കേതം.
തെലങ്കാന
- ഉസ്മാൻ സാഗർ തടാകം, രംഗറെഡ്ഡി ജില്ല.
- മേദക് ജില്ലയിലെ അമീൻപൂർ തടാകം, പോച്ചാരം തടാകം, മഞ്ചീര വന്യജീവി സങ്കേതം, സിങ്കൂർ റിസർവോയർ.
ഒഡീഷ
- പുരിയിലെ ചിൽക്ക തടാകവും നളബാണ പക്ഷി സങ്കേതവും.
ഗുജറാത്ത്
- നൾസരോവർ പക്ഷി സങ്കേതം, അഹമ്മദാബാദ്.
- അംറേലിയിലെ വാഡി അണക്കെട്ട്, സോദം ഭണ്ഡാര.
- ലാംഭ്വേൽ, ആനന്ദ് ജില്ല.
- കച്ച് ജില്ലയിലെ ഗ്രേറ്റർ റാൻ ഓഫ് കച്ച്, ലിറ്റിൽ റാൻ ഓഫ് കച്ച്, ഛാരി ദന്ധ്, മുന്ദ്ര തീരം, ബാന്നി പുൽമേട്, ഖാദിർ, രത്നാൽ തടാകം, ജഖോ ഉപ്പളം, ധാരർവാന്ധ് തീരം, നക്ടി, ന്യൂ കണ്ട്ല, മൊധാവ കടപ്പുറം, പിംഗളേശ്വർ കടപ്പുറം, വെകാരിയ ദാന്ധ്, മിട്ടി അണക്കെട്ട്.
- സുരേന്ദ്രനഗർ ജില്ലയിലെ വദ്ല അണക്കെട്ട്, ഭാസ്കർപുര തണ്ണീർത്തടം.
- ദന്തിവാഡ അണക്കെട്ട്, ബനസ്കന്ത ജില്ല.
- ഭാവ്നഗറിലെ ദുങ്കേർവാഡി, കുംഭ്വാദ, നവബന്ദർ, ഗോപ്നാഥ് തീരം, ഘോഘ, സൊനാരിയ തലാവ്.
- ജാംനഗറിലെ ഖിജാദിയ പക്ഷി സങ്കേതം, ചർഖാല ഉപ്പളം, നരാര, ബേദി തുറമുഖ പ്രദേശം, ദിൻഛാദ തടാകം.
- പരിയേജ് തടാകം,ഖേദ ജില്ല.
- മഹേസേന ജില്ലയിലെ തോൾ പക്ഷി സങ്കേതവും ധരോൾ അണക്കെട്ടും
- കബിൽപോരെ, നവ്സാരി ജില്ല.
- പോർബന്ദർ ജില്ലയിലെ മോകർസാഗർ തണ്ണീർത്തടം, ജവാർ തണ്ണീർത്തടം, ബർദസാഗർ അണക്കെട്ട്, ഛായ റാൻ, ഗോസബാര തണ്ണീർത്തടം.
- ഉംറ ഒവാറ, സൂറത്ത്.
- വധാവന തടാകം, വഡോദര.
- നാദ, പത്താൻ ജില്ല.
രാജസ്ഥാൻ
- ചണ്ട്ലായ് തടാകം, ജയ്പൂർ.
- അനസാഗർ തടാകം, അജ്മീർ.
- മേനർ തടാകം, ഉദയ്പൂർ.
- തലാവ്, ചിത്തർഗഡ് ജില്ല.
- ബഡോപാൽ, ഹനുമാൻഗഡ് ജില്ല.
- ദിദ്വാന, നഗൗർ ജില്ല.
- സർദാർ സാമന്ദ് തടാകം, പാലി ജില്ല.
ഉത്തർ പ്രദേശ്.
- ധനൗരി, തർസാന.
ഹരിയാന
- ഒട്ടു ഹെഡ്, സിർസ.
- ധിഗൽ തണ്ണീർത്തടം, ജജ്ജാർ ജില്ല.
ഫ്ലമിംഗോ സിറ്റിയും ഫ്ലമിംഗോ ഉത്സവവും
ഗുജറാത്തിലെ റാൻ ഓഫ് കച്ച് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ഫ്ലമിംഗോ സിറ്റി. ഇന്ത്യയിൽ ഫ്ലമിംഗോകൾ മുട്ടയിടുന്നതിനും വിരിയിപ്പിക്കുന്നതിനുമായി ഏറ്റവും കൂടുതൽ എത്തിച്ചേരുന്ന ഇടമാണിത്. പ്രതിവർഷം ഒരുലക്ഷത്തിലധികം ഗ്രേറ്റർ ഫ്ലമിംഗോകൾ വരെ വിശാല റാൻ ഓഫ് കച്ച് മേഖലയിൽ എത്തിച്ചേർന്നിരുന്നു.
ഖാദിർ ദ്വീപുകളാണ് റാൻ ഓഫ് കച്ചിൽ ഫ്ലമിംഗോകൾ കൂടുതലായി എത്തിച്ചേരുന്ന പ്രദേശങ്ങളിലൊന്ന്. മഴ കുറഞ്ഞതിനെത്തുടർന്ന് റാൻ ഓഫ് കച്ചിലുണ്ടായ ജലദൗർലഭ്യം ഫ്ലമിംഗോകളുടെ വരവിനെ ബാധിക്കുകയും ചെയ്തിരുന്നു. ഗുജറാത്തിന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഗ്രേറ്റർ ഫ്ലമിംഗോ.
ഫ്ലമിംഗോ ഉത്സവങ്ങൾ ഇന്ത്യയിൽ പ്രധാനമായും രണ്ട് ഇടങ്ങളിലാണ് നടന്നിട്ടുള്ളത്. മുംബൈയിലെ സെവ്രിയിലും ആന്ധ്ര -തമിഴ്നാട് അതിർത്തിയിലെ പുലിക്കാട്ട് തടാക പരിസരത്തും. ജനുവരിയിൽ മൂന്ന് ദിവസം നീളുന്ന വാർഷിക ഫ്ലമിംഗോ ഉത്സവമാണ് പുലിക്കാട്ടിൽ സംഘടിപ്പിക്കാറ്.
ഫ്ലമിംഗോകളടക്കം 75 തരം സ്പീഷിൽപെടുന്ന പക്ഷികൾ എത്തിച്ചേരുകയോ അധിവസിക്കുകയോ ചെയ്യുന്ന ഇടമാണ് പുലിക്കാട്ട് തടാകവും സമീപത്തെ നെലാപാട്ട് പക്ഷി സങ്കേതവും. ഇതിൽ 30 സ്പീഷീസുകൾ ദേശാടനപ്പക്ഷികളുടേതാണ്. പെലിക്കൺ, സ്റ്റോർക്ക്, ഹിറോൺ, ഐബിസ്, സ്പൂൺബിൽസ് തുടങ്ങിയ വിഭാഗങ്ങളിലെ പക്ഷികൾ ഇവിടെ എത്തിച്ചേരാറുണ്ട്. സുല്ലൂർപേട്ട, ബിവി പാലം, അതകനിതിപ്പ, നെലാപാട്ട് എന്നിങ്ങനെ നാലിടങ്ങളിലായാണ് ഫ്ലമിംഗോ ഉത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളും ബോധവൽക്കരണ ക്ലാസുകളും നടക്കാറുള്ളത്.
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സെവ്രിയിലെ ഫ്ലമിംഗോ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്. എന്നാൽ 2017നു ശേഷം ഫെസ്റ്റിവൽ നടന്നിട്ടില്ല. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പദ്ധതിയുടെ ഭാഗമായ റോഡിന്റെയും പാലത്തിന്റെയും നിർമാണം നടക്കുന്നതിനാലാണിത്. ഫെസ്റ്റിവൽ നടക്കുന്ന ശിവ്ടി ബോട്ട് ജെട്ടി വഴിയാണ് പാത കടന്നുപോവുന്നത്.
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയാണെങ്കിൽ 2023 ഓടെ ശിവ്ടിയിലെ ഫ്ലമിംഗോ ഫെസ്റ്റിവൽ പുനരാരംഭിക്കാൻ സാധിച്ചേക്കും. മാർച്ചിലോ ഏപ്രിലിലോ ആയിരുന്നു മുംബൈ പോർട്ട് ട്രസ്റ്റിന്റെ പിന്തുണയോടെ ഫെസ്റ്റിവൽ നടത്തിയിരുന്നത്. കണ്ടൽ, കടലോര ജൈവ വൈവിധ്യ സംരക്ഷണ ഫൗണ്ടേഷനായിരുന്നു ഫെസ്റ്റിവലിന് ധനസഹായം നൽകിയിരുന്നത്.
ഗ്രേറ്റർ, ലെസ്സർ, അമേരിക്കൻ , ചിലിയൻ, ആൻഡിയൻ, ജെയിംസ്’സ്
ഗ്രേറ്റർ, ലെസ്സർ, എന്നിവയടക്കം ആറ് സ്പീഷീസുകളിൽപെട്ട ഫ്ലമിംഗോകൾ ലോകത്തുണ്ട്. ഫിനികോപ്റ്റെറസ്, ഫിനികോനൈയാസ്,ഫിനികോപാരസ് എന്നിങ്ങനെ മൂന്ന് ജനുസുകളിലായാണ് ആറ് ഫ്ലമിംഗോ സ്പീഷീസുകൾ. ഫിനികോപ്റ്ററിഡേ എന്ന പക്ഷി കുടുംബത്തിൽ ഇവ ഉൾപ്പെടുന്നു. ഓർഡർ: ഫിനികോപ്റ്റെറി ഫോംസ്.
- ചിലിയൻ ഫ്ലമിംഗോ – (ഫിനികോപ്റ്റെറസ് ചിലെൻസിസ്- Phoenicopterus chilensis)
- അമേരിക്കൻ ഫ്ലമിംഗോ – (ഫിനികോപ്റ്റെറസ് റൂബെർ – Phoenicopterus ruber)
- ഗ്രേറ്റർ ഫ്ലമിംഗോ – (ഫിനികോപ്റ്റെറസ് റോഷ്യസ്- Phoenicopterus roseus)
- ലെസ്സർ ഫ്ലമിംഗോ – (ഫിനികോനൈയാസ് മൈനർ- Phoeniconaias minor)
- ആൻഡിയൻ ഫ്ലമിംഗോ – (ഫിനികോപാരസ് ആൻഡിനസ്- Phoenicoparrus andinus)
- ജെയിംസ്’സ് ഫ്ലമിംഗോ – ( ഫിനികോപാരസ് ജെയിംസി-Phoenicoparrus jamesi)
മെലിഞ്ഞ് നീണ്ട കാലുകൾ, പിങ്ക് കലർന്ന നിറം, താഴേക്ക് വളഞ്ഞ കൊക്കുകൾ, നീണ്ട കഴുത്ത്, വലിയ ചിറക്, ചെറിയ പിൻ ചിറക്, എന്നിവ ഇവയുടെ പൊതു ശാരീരിക സവിശേഷതകളാണ്. 80 സെന്റീമീറ്റർ മുതൽ 1.5 മീറ്റർ വരെയാണ് ഉയരം. കൂട്ടം ചേർന്ന് ജീവിക്കുന്ന പക്ഷികളാണിവ. അമേരിക്കൻ ഫ്ലമിംഗോകൾ കരീബിയൻ ഫ്ലമിംഗോകൾ എന്ന പേരിലും ജെയിംസ്’സ് ഫ്ലമിംഗോകൾ പ്യൂണ ഫ്ലമിംഗോകൾ എന്ന പേരിലും അറിയപ്പെടുന്നു.
- ആറ് സ്പീഷീസുകളിൽ ഏറ്റവും ഉയരം കൂടിയവ ഗ്രേറ്റർ ഫ്ലമിംഗോകളാണ്. 120 സെന്റീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഇവയ്ക്ക് ഉയരമുണ്ടാവും. മൂന്നര കിലോയോളം ഭാരവുമുണ്ടാവും.
- ലെസ്സർ ഫ്ലമിംഗോകളാണ് ഏറ്റവും ഉയരം കുറഞ്ഞവ 80-90 സെന്റീമീറ്ററാണ് ഇവയുടെ ഉയരം. രണ്ടരക്കിലോയോളം ഭാരവും ഇവയ്ക്കുണ്ടാവും.
- ഗ്രേറ്റർ ഫ്ലമിംഗോകൾ ചിറകു വിടർത്തിയാൽ അവയുടെ രണ്ടറ്റങ്ങൾക്കിടയിൽ ഒന്നര മീറ്റർ നീളുണ്ടാവും. ലെസ്സർ ഫ്ലമിംഗോകളിൽ ഇത് 94 സെന്റീമീറ്ററാണ്.
- മിശ്രഭുക്കുകളാണ് ഫ്ലമിംഗോകൾ. ചെറുമത്സ്യങ്ങൾ, പ്രാണികൾ, വെള്ളത്തിലെ പായലുകൾ, ആൽഗകൾ, കൂത്താടികൾ എന്നിവയെ ഭക്ഷണമാക്കും.
- പക്ഷി ശാസ്ത്രജ്ഞനായ ഹാരി ബെർക്ലീ ജെയിംസിന്റെ സ്മരണാർത്ഥമാണ് ജെയിംസ്’സ് ഫ്ലമിംഗോയ്ക്ക് ആ പേര് നൽകിയത്. ഈ പക്ഷി ഇനത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന ഗവേഷകനായിരുന്നു ഹാരി ബെർക്ലീ ജെയിംസ്.
നിലവിൽ ഒരു ഫ്ലമിംഗോ ഇനവും വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല. ഇൻറർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റ് വിവരങ്ങൾ പ്രകാരം ഒരു ഫ്ലമിംഗോ സ്പീഷീസും വംശനാശ ഭീഷണി നേരിടുന്ന എൻഡെയ്ഞ്ജേഡ്, ക്രിട്ടിക്കലി എൻഡെയ്ഞ്ജേഡ് വിഭാഗങ്ങളിൽ ഉൾപ്പെടുന്നില്ല. എന്നാൽ ആൻഡ്രിയൻ ഫ്ലമിംഗോകൾ അപകട സാധ്യതയുള്ള വൾണറബിൾ ഇനത്തിലാണ്. ഭീഷണിയോട് അടുത്ത് നിൽക്കുന്ന നിയർ ത്രെട്ടൺഡ് ഇനത്തിലാണ് ലെസ്സർ, ചിലിയൻ, ജെയിംസ് ഇനങ്ങൾ.
ഒട്ടും ആശങ്ക ആവശ്യമില്ലാത്ത ലീസ്റ്റ് കൺസേൺ ഇനത്തിലാണ് ഗ്രേറ്റർ, അമേരിക്കൻ ഫ്ലമിംഗോകൾ. ലോകത്താകെ അമേരിക്കൻ, ഗ്രേറ്റർ ഫ്ലമിംഗോ ഇനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. ആൻഡ്രിയൻ, ജെയിംസ് ഇനങ്ങളുടെ സംഖ്യ സ്ഥായിയായി തുടരുന്നു. എന്നാൽ ലെസ്സർ, ചിലിയൻ ഇനങ്ങളുടെ എണ്ണം കുറയുന്നതായും റെഡ് ലിസ്റ്റ് വിവരങ്ങൾ വ്യക്തമാക്കുന്നു.
15 വർഷം മുതൽ 16.3 വർഷം വരെയാണ് ഫ്ലമിംഗോകളുടെ ആയുർദൈർഖ്യം. മുഴുവൻ സമയ ദേശാടനപ്പക്ഷികളോ (ഫുൾ മൈഗ്രന്റ്) അലഞ്ഞു തിരിയുന്ന പക്ഷികളോ (നൊമാഡിക്) ആണിവ. ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ കാണപ്പെടുന്നത് ഗ്രേറ്റർ ഫ്ലമിംഗോകളാണ്. ഏഷ്യാ വൻകരയുടെ തെക്കൻ, തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ പ്രദേശങ്ങൾ, തെക്കൻ യൂറോപ്പ്, ആഫ്രിക്കൻ വൻകരയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇവ എത്തിച്ചേരുന്നു. ലെസ്സർ ഫ്ലമിംഗോയാണ് രണ്ടാം സ്ഥാനത്ത്. ആഫ്രിക്ക, ഏഷ്യയുടെ തെക്കൻ, തെക്കു പടിഞ്ഞാറൻ, പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലെസ്സർ ഫ്ലമിംഗോകളെ കാണാം.
തെക്കേ അമേരിക്കയിലും സമീപ മേഖലകളിലും മാത്രം കാണുന്നവയാണ് ചിലിയൻ, അമേരിക്കൻ , ആൻഡിയൻ, ജെയിംസ്’സ് എന്നി ഫ്ലമിംഗോ ഇനങ്ങൾ. ഇവയിൽ അമേരിക്കൻ ഫ്ലമിംഗോയാണ് ഏറ്റവും കൂടുതൽ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനം. മെക്സിക്കോ, ബ്രസീൽ, ക്യൂബ, വെനസ്വേല, യുഎസ്, ബഹാമാസ്, ഇക്വഡോർ, ഹെയ്തി, ജമൈക്ക, ഡൊമനിക്കൻ റിപബ്ലിക്ക്, ബൊളീവിയ, ബാർബഡോസ്, ബ്രിട്ടിഷ് വിർജിൻ ഐലൻഡ്സ്, ആൻറിഗ്വ ആൻഡ് ബാർബുഡ, കാനഡ, ബെലീസ്, ഹോണ്ടുറാസ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
ജെയിംസ് ഫ്ലമിംഗോയാണ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നത്. അർജന്റീന, ബൊളീവിയ, പെറു, ചിലി എന്നീ രാജ്യങ്ങളിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്.
- എണ്ണത്തിന്റെ കാര്യത്തിൽ ലെസ്സർ ഫ്ലമിംഗോകളാണ് മുന്നിൽ. ഗ്രേറ്റർ ഫ്ലമിംഗോകളാണ് രണ്ടാമത്.
- റെഡ് ലിസ്റ്റ് വിവരങ്ങൾ പ്രകാരം 22 ലക്ഷത്തിനും 32 ലക്ഷത്തിനും ഇടയിലാണ് ലെസ്സർ ഫ്ലമിംഗോകളുടെ എണ്ണം കണക്കാക്കുന്നത്.
- അഞ്ചര ലക്ഷത്തിവും 6.8 ലക്ഷത്തിനും ഇടയിലാണ് ഗ്രേറ്റർ ഫ്ലമിംഗോകളുടെ എണ്ണം.
- ആൻഡ്രിയൻ ഫ്ലമിംഗോകളാണ് എണ്ണത്തിൽ ഏറ്റവും പിറകിൽ. ലോകത്താകെ 38,675 ഫ്ലമിംഗോകളെയാണ് 2010ലെ കണക്കെടുപ്പിൽ കണ്ടെത്താനായത്. 1980കളുടെ മധ്യത്തിൽ ഇവയുടെ എണ്ണം 50,000നും ഒരുലക്ഷത്തിനും ഇടയിലായിരുന്നു. എന്നാൽ 90കളുടെ മധ്യത്തോടെ അത് 34,000 ആയി കുറഞ്ഞുവെന്ന് റെഡ് ലിസ്റ്റ് വിവരങ്ങൾ വ്യക്തമാക്കുന്നു.
- 2.6 ലക്ഷത്തിനും 3.3 ലക്ഷത്തിനും ഇടയിൽ അമേരിക്കൻ ഫ്ലമിംഗോകളും, മൂന്നു ലക്ഷത്തോളം ചിലിയൻ ഫ്ലമിംഗോകളും, 106,000 ജെയിംസ് ഫ്ലമിംഗോകളും ലോകത്തുള്ളതായാണ് കണക്കാക്കുന്നത്.
കോവിഡ്-19 മഹാമാരിയും മുംബൈയിലെ ഫ്ലമിംഗോകളും
കോവിഡ് 19 രോവ്യാപനം കാരണം മനുഷ്യരുടെ ഇടപെടൽ കുറഞ്ഞതാണ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മുംബൈ നഗരത്തിലെത്തിയ ഫ്ലമിംഗോകളുടെ എണ്ണം വർധിക്കാനുള്ള കാരണമായി ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്. കോവിഡ്-19 നെതിരായ നിയന്ത്രണങ്ങൾ കാരണം തണ്ണീർത്തടങ്ങളിലേക്കുള്ള മാലിന്യ നിക്ഷേപം കുറഞ്ഞതും പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതും ഇതിൽ സ്വാധീനിച്ചു. ഫാക്ടറികളിൽ നിന്ന് നീർത്തടങ്ങളിലേക്കുള്ള മലിന ജല പ്രവാഹവും ഇക്കാലയളവിൽ നിന്നുപോയിരുന്നു.
മലിന ജലം ഒഴുകിയെത്തുന്നത് കുറഞ്ഞതോടെ തണ്ണീർത്തടത്തിലെ സൂക്ഷ്മ ജീവികളും ആൽഗകളും നശിച്ച് പോവുന്നത് കുറഞ്ഞു. ആൽഗകളെയും സൂക്ഷ്മ ജീവികളെയും ചെറു മത്സ്യങ്ങളെയും ആഹാരമാക്കുന്ന ഫ്ലമിംഗോകൾ ഇതോടെ മുംബൈയിലെ തണ്ണീർ തടങ്ങളിലേക്ക് കൂടുതലായി എത്തിച്ചേരാനും തുടങ്ങി.
ലോക്ക്ഡൗൺ കാലത്ത് മുംബൈയിലെത്തിയ ഫ്ലമിംഗോകളുടെ ചിത്രങ്ങൾ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിറകേ മറ്റിടങ്ങളിൽ നിന്നുള്ള സമാന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചെന്നൈക്ക് സമീപം കാഞ്ചീപുരത്തെ പള്ളിക്കരണൈ നീർത്തടം, പശ്ചിമ അൽബേനിയയിലെ നാർത ലഗൂൺ എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങൾ ഇത്തരത്തിൽ പ്രചരിച്ചിരുന്നു.
ഫ്ലമിംഗോകൾ മാത്രമല്ല മറ്റു ജീവികളും കോവിഡ് കാലത്ത് വാർത്തകളിൽ ഇടം നേടി. മാർച്ചിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിരുന്ന ഇറ്റലിയിൽ വെനീസിലെ കനാലുകളിൽ അരയന്നങ്ങൾ തിരിച്ചെത്തിയെന്നും അരയന്നങ്ങളെ മാത്രമല്ല ഡോൾഫിനുകളെയും കാണാൻ സാധിക്കുന്നുണ്ടെന്നും വാർത്തകളും സമൂഹ മാധ്യമ പോസ്റ്റുകളും പ്രചരിച്ചു. വെയിൽസിൽ മലയാടുകളെ റോഡിൽ കണ്ടെത്തിയെന്ന വാർത്ത മാർച്ചിൽ പുറത്തുവന്നിരുന്നു. ഇസ്താംബുളിനു സമീപം കടലിൽ ഡോൾഫിനുകളെ കണ്ടെത്തിയതായും പീന്നീട് വാർത്ത പുറത്തുവന്നു. ചിലിയിലെ സാൻതിയാഗോയിൽ പുലിയുടെ വർഗത്തിൽ പെടുന്ന പ്യൂമയെ കണ്ടെത്തിയെന്നതായിരുന്നു മറ്റൊരു വാർത്ത.
Read More | തുറക്കാത്ത ജുവലറിയിലെ പ്രതീക്ഷിക്കാത്ത കസ്റ്റമർ; കുഞ്ഞുങ്ങളെ കാത്ത് പെരുമ്പാമ്പിന്റെ ലോക്ക്ഡൗൺ ദിനങ്ങൾ
കേരളത്തിൽ മാർച്ചിൽ കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ വെരുകിനെ കണ്ടെത്തിയിരുന്നു. കൊല്ലം ജില്ലയിൽ അപൂർവ ഇനം പക്ഷികളെയും ലോക്ക്ഡൗൺ കാലത്ത് എത്തിച്ചേർന്നുവെന്നായിരുന്നു മറ്റൊരു വാർത്ത. ഈ മാസം നാലിന് പയ്യന്നൂരുള്ള ഒരു ജ്വല്ലറിയിൽ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെയും കണ്ടെത്തിയിരുന്നു. 20 മുട്ടകൾക്കായിരുന്നു ജ്വല്ലറിക്കകത്ത് പാമ്പ് അടയിരുന്നത്. പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പ് ജീവനക്കാർ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.