/indian-express-malayalam/media/media_files/uploads/2023/07/Noushad-Missing-Case.jpg)
അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചു, പരാതി നല്‍കി നൗഷാദ്
പത്തനംതിട്ട: ഒന്നരവര്‍ഷം മുമ്പ് കാണാതായ പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കണ്ടെത്തി പൊലീസ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ നിന്നാണ് നൗഷാദിനെ കണ്ടെത്തുന്നത്. ഭാര്യ അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നൗഷാദ് കൊല്ലപ്പെട്ടെന്ന നിഗമനത്തിലെത്തിയ പൊലീസ് ഇയാളുടെ ശരീരം വീണ്ടെടുക്കാന്‍ അടൂരില്‍ സ്ഥലം കുഴിച്ചടക്കമുള്ള പിശോധന നടത്തിയിരുന്നു. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനല്‍കിയിരുന്നു.
നൗഷദിനെ കണ്ടെത്താനുള്ള പൊലീസ് തിരച്ചില്‍ ഉള്‍പ്പെടെ വാര്‍ത്തയായ സാഹചര്യത്തിലാണ് ഇയാളെ തൊടുപുഴയില്‍നിന്ന് കണ്ടെത്തിയത്. തൊടുപുഴ പൊലീസിന്റെ കൂടി സഹായത്തോടെ ഇയാളെ കോന്നി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് സ്വയം വീടുവിട്ട് പോകുകയായിരുന്നുവെന്നാണ് നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞത്.
മദ്യപിക്കാറുണ്ടെന്നും ഭാര്യയുമായി വഴക്കിടാറുണ്ടെന്നും നൗഷാദ് പറഞ്ഞു. പലപ്പോഴും ഭാര്യ ആളെ കൂട്ടി തന്നെ മര്‍ദിക്കാറുണ്ടെന്നും ഇതെല്ലാം കൊണ്ട് ഭയന്ന് വീട്ടില്‍നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു. പത്തനംതിട്ട കലഞ്ഞൂരില്‍ നിന്ന് കാണാതായ നൗഷാദിനെ (36) തൊമ്മന്‍കുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തിയതായി തൊടുപുഴ പൊലീസ് അറിതയിച്ചു. ഇയാളെ ഡിവൈഎസ്പി ഓഫിസില്‍ എത്തിച്ചയായും പൊലീസ് പറഞ്ഞു.
രാവിലെയാണ് നൗഷാദ് തിരോധനത്തില്‍ പൊലീസിന് വിശ്വസനീയമായ വിവരം ലഭിക്കുന്നത്. നിരന്തരം മാറ്റിമാറ്റിപ്പറഞ്ഞിരുന്ന അഫ്‌സാനയുടെ മൊഴി വിശദമായി പരിശോധിച്ച പൊലീസ് സംഘം, യുവതി പറയുന്നത് പൂര്‍ണമായും കളവാണെന്ന നിഗമനത്തിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നൗഷാദ് ജീവനോടെ ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിന് ഉടലെടുത്തത്.
2021 നവംബര്‍ അഞ്ചു മുതലാണ് നൗഷാദിനെ കാണാതായത്. നൗഷാദിന്റെ പിതാവാണ് മകനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ നൗഷാദിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മറുപടികളിലെ വൈരുധ്യമാണ്, യുവാവിന്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.
ദമ്പതിമാര്‍ നേരത്തെ താമസിച്ചിരുന്ന ഏനാത്ത് പരുത്തിപ്പാറയിലെ വീട്ടില്‍വെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു അഫ്‌സാന പൊലീസിനോട് നടത്തിയ വെളിപ്പെടുത്തല്‍. അതേസമയം, യുവതി ഇടയ്ക്കിടെ മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കി. മൃതദേഹം ഏനാത്തിന് സമീപം പുഴയില്‍ ഒഴുക്കിയെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. പിന്നാലെ പുഴയില്‍ ഒഴുക്കിയില്ല, വീടിന് സമീപത്തെ സെമിത്തേരിയോട് ചേര്‍ന്ന് കുഴിച്ചിട്ടെന്ന് മൊഴി നല്‍കി. ഇതനുസരിച്ച് സെമിത്തേരി പരിസരത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇതോടെ അഫ്‌സാനയെ വീണ്ടും ചോദ്യംചെയ്തു. വീടിന് പിറകില്‍ കുഴിച്ചിട്ടെന്നായിരുന്നു പിന്നീടുള്ള മൊഴി.
പൊലീസിനെ കബളിപ്പിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അഫ്‌സാനയ്‌ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അഫ്‌സാനയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.