/indian-express-malayalam/media/media_files/uploads/2023/09/Nandakumar.jpg)
സോളാര്‍ വിവാദം: 'കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല, കത്ത് പുറത്ത് വിട്ടത് വിഎസിനെയും പിണറായിയെയും കാണിച്ച ശേഷം'
കൊച്ചി: സോളാര്‍ വിവാദത്തില്‍ പരാതിക്കാരിയുടെ കത്ത് പുറത്ത് വിട്ടത് വിഎസിനെയും പിണറായിയെയും കാണിച്ച ശേഷമെന്ന് ദല്ലാള്‍ നന്ദകുമാര്‍. കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്നും കത്ത് പുറത്തുവിടുന്നതിന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ പറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെ നന്ദകുമാര്‍ നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘കേരള ഹൗസില്‍ വിഎസിന്റെ മുറിയുടെ ബെല്ലടിച്ചപ്പോള്‍ മാറിപ്പോയി. അത് പിണറായിയുടെ മുറിയായിരുന്നു. അപ്പോള്‍, നിങ്ങളെന്താണ് കാണിക്കുന്നതെന്നു പിണറായി ചോദിച്ചു. അത്രമാത്രമേ ഉണ്ടായുള്ളു. എന്നെ ഇറക്കിവിട്ടിട്ടില്ല. മാധ്യമപ്രവർത്തകരോടാണ് കടക്ക് പുറത്ത് എന്നു പറഞ്ഞത്. എന്നോട് അങ്ങനെ പറഞ്ഞട്ടില്ല.’’ - നന്ദകുമാര്‍ പറഞ്ഞു
'2016 ഫെബ്രുവരിയില്‍ സോളാര്‍ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വിഎസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്‍കി. അത് ഞാന്‍ വിഎസിന് നല്‍കി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാന്‍ പിണറായിയുമായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കത്ത് പുറത്തുവരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചെന്നും ഇതാണു കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണമായതെന്നും നന്ദകുമാര്‍ പറഞ്ഞു. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂര്‍ രവിയും 50000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല' നന്ദകുമാര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.